മനുഷ്യരെന്ന നിലയിൽ നമ്മൾ അനുഭവിക്കുന്ന ഏറ്റവും അസ്തിത്വപരമായ പ്രശ്നമാണ് ജീവിതത്തിന്റ അടിസ്ഥാനമില്ലായ്മ. Groundlessness എന്ന് ഇംഗ്ലീഷിൽ പറയുന്ന ഇതിനെ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുമ്പോൾ അധാരമില്ലായ്മ, നിർമൂലത്വം എന്നിവയാണ്. നമ്മുടെ ജന്മമോ മാതാപിതാക്കളോ രാജ്യമോ സംസ്ക്കാരമോ ഒന്നും നമ്മുടെ തിരഞ്ഞെടുപ്പല്ല, എന്നിട്ടും നമ്മൾ ഈ ഭൂമിയിൽ എറിയപ്പെട്ട അവസ്ഥയിൽ നമ്മളെ കണ്ടെത്തി. ജനിച്ച നിമിഷം മുതൽ മരണത്തിലേക്കുള്ള യാത്രയും തുടങ്ങി എന്നതാണ് ഏറ്റവും ഭീതിജനകമായ കാര്യം. ഇതാണ് ജീവിതത്തിന്റെ അടിസ്ഥാനമില്ലായ്മയെ വെളിവാക്കുന്നത്, നമ്മൾ എപ്പോൾ വേണമെങ്കിലും പൊട്ടി പോകാനാകുന്ന കുമിളകളാണ്. ഇത് ഏറ്റവും കൂടുതലായി അനുഭവവേദ്യമായ ഒരു കാലമാണ് നമ്മുടേത്. ഇതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഉപാധികളാണ് ബന്ധങ്ങൾ, മതം, രാഷ്ട്രീയം തുടങ്ങിയവ. ഒന്നിനു പകരം മറ്റൊന്നിനെ വയ്ക്കുന്നത് ഒരു ചാപല്യമാണ്, ബലഹീനതയാണ്, ഫെറ്റിഷാണ്. ജീവിതത്തിന്റെ അടിസ്ഥാനമില്ലായ്മയെ അംഗീകരിച്ചു കൊണ്ട് ഒരു പരിവർത്തനത്തിന് ശ്രമിക്കാൻ ബന്ധങ്ങളെയും മതത്തെയും സാമൂഹ്യ വ്യവസ്ഥകളെയും ഉൾക്കൊള്ളുന്നതിനു പകരം രക്ഷപ്പെടലിന്റെ മാർഗ്ഗങ്ങളായി ഇവ മാറുമ്പോൾ പരിവർത്തനമല്ല സംഭവിക്കുന്നത്, വികൃതരൂപങ്ങളാണ് ഉണ്ടാകുന്നത്.
അതുകൊണ്ടിവിടെ ഇപ്പോൾ എല്ലാം ഒരു അഭിമാന പ്രശ്നമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ, മതത്തിലെ ഭീകരവാദം ഇതെല്ലാം വെറും അഭിമാന പ്രശ്നനത്തിൽ നിന്നാണ് തുടങ്ങുന്നത്. അഭിമാനത്തിന് ദുരഭിമാനവുമായി വലിയ വ്യത്യാസവുമില്ല. അസഹിഷ്ണുത മനുഷ്യന്റെ സഹജ സ്വഭാവമായി മാറിയിട്ടുണ്ട്. മത വിശ്വാസികളും മത വിരോധികളും ഒരേ പോലെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. എല്ലാവരും എവരിഡേ ഫാസിസം എന്ന പ്രതിഭാസത്തിൽ വീണു കിടക്കുന്നവരാണ്. എല്ലാവരും എന്തിനോടെങ്കിലും അസഹിഷ്ണുത ഉള്ളവരാണ്. മത വിശ്വാസികളും മതവിരോധികളും ഒരു പോലെ അസഹിഷ്ണുത ഉള്ളവരാണ്. പലരും അവർ എതിർക്കുന്നതിന്റെ തന്നെ ഭാഗമായി മാറാറുണ്ട്.
ജീവിതത്തിന്റെ അടിസ്ഥാനമില്ലായ്മയെ അംഗീകരിച്ചുകൊണ്ട് ജീവിതത്തെ സ്നേഹിക്കുക സാധ്യമാണോ? ഇത് നമ്മുടെ ജീവിതത്തെ പുനർ നിർമ്മിക്കാൻ അനുവദിക്കുമെങ്കിൽ അതൊരു നേട്ടമായിരിക്കും. അപ്പോൾ ഒന്നും രക്ഷപ്പെടലായിരിക്കില്ല, ചാപല്യമോ, ഫെറ്റിഷോ, അഭിമാന പ്രശ്നമോ ആയിരിക്കില്ല. പകരം, ഭാവി മനുഷ്യന്റെ രൂപീകരണത്തിന്റെ വേദികളും ചാലക ശക്തികളും മാത്രമായിരിക്കും. ഇതിനു വേണ്ടിയുള്ള അന്വേഷണങ്ങളാണ് നടക്കേണ്ടത്.
ഇതിനു വേണ്ടി ഞാൻ “നോൺ” എന്ന ഒരു അസംസ്കൃത വാക്കിനെ കടമെടുക്കാൻ ആഗ്രഹിക്കുന്നു. നോണി നെ ഒരിക്കലും നോട്ട് ആയിട്ട് തെറ്റിദ്ധരിക്കരുത്. നോൺ യുക്ലിഡിയൻ ജ്യാമിതി ഇതിന്റെ നല്ലൊരു ഉദാഹരണമാണ്. യൂക്ലീഡിയൻ ജ്യാമിതിയുടെ രണ്ടു പ്രധാനപ്പെട്ട സിദ്ധ പ്രമാണങ്ങളിലാണ് നോൺ യൂക്ലിഡിയൻ ജ്യാമിതി നിലനിൽക്കുന്നത്. യൂക്ലീഡിയൻ ജ്യാമിതിയുടെ രണ്ടു നീയമങ്ങൾക്ക് അയവു വരുമ്പോൾ നോൺ യുക്ലിഡിയൻ ജ്യാമിതി ഉണ്ടാകുന്നു. ഇപ്രകാരം, ഒരിക്കൽ നന്മയുടെ മാർഗ്ഗങ്ങളായിരിന്ന ഇപ്പോൾ വല്ലാതെ ഖനീഭവിച്ച് തിന്മയുടെ ചിതൽപ്പുറ്റുകളായി മാറിയ പലതിലും അയവു വരുത്തിക്കൊണ്ട് ഭാവി പദാർത്ഥങ്ങളാക്കി മാറ്റാൻ വേണ്ടിയാണ് നോൺ ഉപയോഗിക്കുന്നത്. ഇതിന്റെ ഉദാഹരണം ക്രിസ്തു തന്നെയാണ്.
ക്രിസ്തു എന്തായാലും ക്രിസ്ത്യാനി ആയിരിന്നില്ല. ക്രിസ്തു ഒരു യഹൂദനായിരിന്നെങ്കിൽ ഏത് തരത്തിലുള്ള യഹൂദനായിരിന്നു അവൻ ? അയവു വരുത്തുന്ന, അയവു വന്ന യഹൂദനായിരിന്നു ക്രിസ്തു. ക്രിസ്തുവിനെ വധിക്കാനുള്ള ഒരു കാരണമായി പറയുന്നത് യഹൂദർ പാലിച്ചുകൊണ്ടിരിന്ന, ഒരു യഹൂദനന്ന നിലയിൽ ക്രിസ്തു പാലിക്കേണ്ട സാബത്തു നീയമം അവൻ ലംഘിച്ചു എന്നതാണ്. പക്ഷെ, ക്രിസ്തു അവകാശപ്പെടുന്നത് എല്ലാ നിയമങ്ങളും പൂർത്തിയാക്കാൻ വന്ന യഥാർത്ഥ യഹൂദൻ അവനാണെന്നാണ്, മോശയുടെ നീയമം പാലിക്കുന്നവനാണ് ഒരു യഹൂദൻ. ഇവിടെ ഒരു ലോജിക്കിന് നമ്മൾ മുതിരേണ്ടി വരുന്നു: യഹൂദർ പറയുന്നു: He is not a Jew. ക്രിസ്തു പറയുന്നു: I’m the real Jew രണ്ടുപേരുടെയും അവകാശം പരിശോധിച്ചും അംഗീകരിച്ചും നമ്മൾ പറയുന്നു: This Non-Jew is the real Jew.
യഥാർത്ഥ പുരോഹിതനും സന്യാസിനിയും ഒരു നോൺ പുരോഹിതനും സന്ന്യാസിനിയുമായിരിക്കണം. യഥാർത്ഥ രാഷ്ട്രീയക്കാരൻ ഒരു നോൺ രാഷ്ട്രീയക്കാരൻ കൂടിയായിരിക്കണം. യഥാർത്ഥ വിശ്വാസി ഒരു നോൺ വിശ്വാസി കൂടിയായിരിക്കണം. ഇല്ലങ്കിൽ അവരുടെ അവസ്ഥകൾ ഖനീഭവിച്ച് നന്മക്കു പകരം തിന്മയുടെ വൈറസ് വാഹകരായിട്ട് അവർ മാറും. നോണിൻ്റെ വർത്തമാന താഴ്മയെ ഉൾക്കൊണ്ടവർക്ക് മാത്രമേ ഭാവികാലത്തെ രൂപപ്പെടുത്താൻ സാധിക്കുകയുള്ളു.
സ്വന്തം ഭാഷയിൽ എങ്ങനെ വിക്കി സംസാരിക്കണം , എങ്ങനെ മറുഭാഷാക്കാരനാകാം എന്ന ആശയങ്ങളിലൂടെ ദെല്യുസ് ഇതാണ് ഉന്നം വയ്ക്കുന്നത്. സ്വന്തം മതത്തിൽ ഒരു വിജാതിയനായി ക്രിസ്തു മാറുന്നതും ഇതുകൊണ്ടാണ്. സ്വന്തം ഒരു അപകടം പിടിച്ച കാര്യമാണ്. ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ആദരിക്കപ്പെടുന്നില്ല എന്നു പറഞ്ഞുകൊണ്ട് ക്രിസ്തു ഈ സത്യത്തെ വെളിവാക്കുന്നു. മഹാത്മ ഗാന്ധിയെ ബ്രിട്ടീഷുകാർ ആദരിച്ചിരിന്നു. അവർ അദ്ദേഹത്തെ ജയിലിടച്ചെങ്കിലും കൊന്നില്ല. പക്ഷെ, സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞ ഉടനെ സ്വന്തം രാജ്യത്തിലുള്ള ഒരാൾ അദ്ദേഹത്തെ വെടിവച്ചു കൊന്നു. സ്വന്തക്കാരാണ് നമ്മുക്കെതിരെ ആദ്യം തിരിയുന്നത്.
ഒരു സ്ഥാപിത മതത്തിൽ അംഗമായിരിക്കുമ്പോഴും ഒരിക്കലും അതിന് കീഴടങ്ങരുത്. പരിവർത്തനങ്ങളുടെ വ്യാപ്തിയിൽ നിന്നും അതിനെ നോക്കിക്കാണാൻ സാധിക്കണം. എല്ലാറ്റിനുമുപരിയായി ചിന്തയിലും പ്രവൃത്തിയിലും അതിന്റെ തിന്മകളെ നിരാകരിക്കാനും ചെറുക്കാനും കഴിയണം. പരിവർത്തനങ്ങൾ കൊണ്ടുവരുന്നത് ഇങ്ങനെ സ്വന്തം മതത്തിലേക്ക് വരുകയും പോകുകയും ചെയ്യുന്നവരാണ്. എതിർക്കുമ്പോൾ തന്നെ അതിനോട് കൂടുതൽ അടുത്തായിരിക്കുക. സ്നേഹിക്കുമ്പോൾ അതിൽ നിന്നും കൂടുതൽ ദൂരത്തായിരിക്കുകയും ചെയ്യുമ്പോൾ ഒരാൾ സ്വന്തം മതത്തിലെ വിജാതിയനാണ്.
അഭിമാനം കൊണ്ട് അന്ധത ബാധിച്ച മനുഷ്യരാണ് ഇന്ന് എല്ലായിടത്തും. അഭിമാനം മൂത്ത് മനുഷ്യർ പരസ്പരം വെറുക്കുകയും കൊല്ലുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തെക്കുറിച്ച്, പാർട്ടിയെക്കുറിച്ച്, ജാതിയെക്കുറിച്ച്, മതത്തെക്കുറിച്ച് മനുഷ്യർക്ക് ഇന്ന് അഭിമാനം മാത്രേയുള്ളു. ഏത് നിമിഷം വേണമെങ്കിലും ഇത് ദുരഭിമാനമായി മാറുകയും കൊല്ലാൻ വാളെടുക്കുകയും ചെയ്യും. ഈ അവസരത്തിൽ നമ്മുക്ക് ചെയ്യാവുന്ന കാര്യം ലജ്ജയുടെ സാധ്യതകളെ അന്യേഷിക്കുക എന്നതാണ്. ഒരാൾ സ്വന്തം രാജ്യത്തിലെ ശരിയായ പ്രജയായിരിക്കുന്നത് അതിനെയോർത്ത് ലജ്ജിക്കുമ്പോഴാണ് എന്ന് Carlo Ginzburg പറയുന്നത് ഇത്തരമൊരു ദിശാമാറ്റത്തിനു വേണ്ടിയാണ്. കൊറോണ വയറസിന്റെ ഈ കാലം നമ്മുക്ക് ലജ്ജിതരാകാനുള്ള അവസരമാണെന്ന് ഷീസെക്ക് പറയുന്നു, “Maybe, some British people will gather the courage to feel shame about falling for the ideological dream that brought them Brexit. But for the people in isolation in Wuhan and around the world, it’s not the time to feel ashamed and stigmatized but rather the time to gather the courage and patiently persist in their struggle. The only ones truly ashamed in China are those who publicly downplayed the epidemic while over-protecting themselves, acting like those Soviet functionaries around Chernobyl who publicly claimed there was no danger while immediately evacuating their own families, or those upper managers who publicly deny global warming but are already buying houses in New Zealand or building survival bunkers in the Rocky Mountains. Maybe, the public outrage against such double standards (which is already compelling the authorities to promise transparency) will give birth to an unintended positive side effect of this crisis.”
ഒരു കുട്ടിയുടെ സാധ്യതകൾ ഒരു പക്ഷെ, ലജ്ജ നമ്മുക്ക് സമ്മാനിക്കും, അതിലൂടെ ഭാവിയുടെ എല്ലാ വാതിലുകളും തുറക്കാനുള്ള ശക്തി ലഭ്യമാകും. അതുകൊണ്ട് ദെല്യുസ് പറയും, “the feeling of shame is philosophy’s greatest motive.” ഷെയിമിന്റെ എല്ലാ സാധ്യതകളും വിട്ട് അഭിമാനത്തിന്റെ കുരുക്കിൽ പെട്ടു പോയ മനുഷ്യർക്ക് യാതൊരുവിധ മാറ്റവും ഉണ്ടാകത്തില്ല. ഒരു മനുഷ്യനായിരിക്കുന്നതിൽ പോലും ലജ്ജിതരാകേണ്ടിയിരിക്കെ എന്തിനാണ് ഞാൻ എന്റെ പൗരോഹിത്യത്തെ ഓർത്ത് അഭിമാനിക്കാൻ സാധിക്കുക. എന്റെ എല്ലാ ലജ്ജകളെയും മുറുകെ പിടിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കേണ്ടത്. സ്പിനോസയും എന്നെ അഭിമാനത്തിന്റെ സ്വർണ്ണ കൂട്ടിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നു, “the person who feels ashamed has a desire to live honourably. The experience of fundamental shame is the event because shame motivates one to change. It gives you potential to become otherwise.”
ഇപ്രകാരം നോൺ ശീലങ്ങൾ നടത്തുന്നവർ, ഒന്നിലും അഭിരമിക്കുകയോ അഭിമാനിക്കുകയോ ചെയ്യാതെ ലജ്ജയെ മുറുകെ പിടിക്കുന്നവർ ജീവിതത്തിൻ്റെ അടിസ്ഥാനമില്ലായ്മയിൽ നിന്നും രക്ഷപ്പെടുന്നില്ല, അതിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും സ്വയം രൂപാന്തരപ്പെടാനും ശ്രമിക്കുന്നു. സൂസൻ സൊൻടാഗിനും പറയാനുള്ളതു ഇതു തന്നെയാണ്, “Be in a project of self transformation.”