ദൈവത്തെ ഭൂമിയിൽ അന്തർയാമിയാക്കുന്ന ചിന്തയെ കൂടുതൽ മുന്നോട്ടു കൊണ്ടു പോയാൽ എന്താണ് സംഭവിക്കുന്നത് എന്നുള്ള അന്വേഷണമാണിത്. നമ്മുടെ സമകാലികനായ ബ്രൂണോ ലാതോറിന്റെ ചിന്തയെയാണ് ഇവിടെ അഭിമുഖീകരിക്കുന്നത്. ബ്രൂണോ ലാതോർ, object oriented ചിന്തകനാണ്. സാധാരണ ഗതിയിൽ നമ്മൾ ചിന്തിക്കുന്നത് സബ്ജക്റ്റ് ഓബ്ജക്റ്റ് എന്ന വ്യത്യാസം അനുവർത്തിച്ചു കൊണ്ടാണ്. വസ്തു കേന്ദ്രീകൃത ചിന്തകർ സബ്ജക്റ്റിനെ എടുത്തു മാറ്റി കളയുന്നു. സബ്ജക്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നുംതന്നെയില്ല, പകരം നിലനിൽക്കുന്ന എല്ലാം വസ്തുക്കൾ മാത്രമാണ്. ജീവനുള്ളതും ജീവനില്ലാത്തതും, വാസ്തവും അവാസ്തവും ആയ എല്ലാ വസ്തുക്കളും ഒരൊറ്റ വരിയിൽ നിൽക്കുന്നു. ഇനി വസ്തുക്കൾ അവയെ ചിന്തിക്കുന്ന കർത്താവിന്റെ കീഴിലല്ല. എല്ലാ വസ്തുക്കൾക്കും ഇനി അവരുടെ കിരീടം ചൂടിയ ദേവതമാരുണ്ടെന്നു സാരം. ഇത് സൃഷ്ടിക്കുന്നത് ഒരു പരന്ന സത്താമീമാംസയാണ്. ഈ പ്ലാറ്റ് ഓൻറ്റോളജിയിൽ ഒന്നിനും മേൽക്കോയ്മയില്ല, ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തിനും.
വസ്തു കേന്ദ്രീകൃത ചിന്ത പ്രതിലോമമാണ്, വിപ്ലവാത്മകമാണ്. കർത്താവ് എപ്പോഴും നിശ്ചയിച്ചിരിന്ന പരിധിയിൽ നിന്നും വസ്തുക്കൾ കുതറി മാറി അതിന്റെ അവകാശപ്പെട്ട വ്യക്തിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ബൈബിളും ഖുറാനും പറയുന്നതിനനുസരിച്ച് ഭൂമിയുടെ പ്രായം ഏകദേശം 15,000 വർഷമാണ്. വി.ഗ്രന്ഥങ്ങൾ ഇവിടെ കർത്താവാണ്, എന്നിട്ട് ഭൂമി എന്ന വസ്തുവിന്റെ പ്രായം അത് സ്വന്തമായി നിശ്ചയിക്കുന്നു. പക്ഷെ, ഭൂമിയിലുള്ള പാറകൾ ഇതിനെതിരെ വിളിച്ചു പറയും, “നോക്കു, നാന്നൂറ് കോടി വർഷങ്ങളായിട്ട് ഞങ്ങളിവിടെ ഉണ്ട്. (ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ പാറയുടെ പഴക്കം, 4, 28 ബില്യൺ ആണ്) അങ്ങനെ, വസ്തു കേന്ദ്രീകൃത ചിന്ത എല്ലാറ്റിന്റെയും അപ്രമാദിത്വത്തെ എടുത്തു കളയുന്നു. അപ്രമാദിത്വം മാത്രമേ നഷ്ടമാകുന്നുള്ളു. ഒന്നിന്റെയും അർത്ഥത്തെയും മൂല്യത്തെയും നിരാകരിക്കുന്നില്ല.
ബ്രൂണോ ലാതോറിന്റെ, Rejoicing or the Torments of Religion എന്ന പുസ്തകമാണ് ഈ ലേഖനത്തിന്റെ ആധാരം. പുസ്തകത്തിന് പരാവർത്തനം നൽകുക മാത്രമാണ് എന്റെ ലക്ഷ്യം. ബ്രൂണോ ലാതോർ മതത്തെ ഓർത്ത് ഈ പുസ്തകത്തിൽ ഒരേ സമയം ആഹ്ളാദിക്കുകയും വിലപിക്കുകയും ചെയ്യുന്നു. എന്താണ് മതത്തെക്കുറിച്ചുള്ള പ്രധാമായ ആശയ കുഴപ്പങ്ങൾ? മതമെന്നത് വിശ്വാസ (Belief)ത്തെ കുറിച്ച് അല്ലങ്കിൽ പിന്നെ എന്തിനെക്കുറിച്ചാണ്? മതം എന്നത് സത്യത്തെക്കുറിച്ച് അല്ലങ്കിലോ? മതം ദൈവത്തെക്കുറിച്ചും അല്ലങ്കിലോ ? മതം അകലങ്ങളെയും സ്വർഗ്ഗത്തെയും സംബന്ധിക്കുന്നത് അല്ലങ്കിലോ? മതം പുനരാരംഭത്തെ കുറിച്ചും വീണ്ടെടുക്കലിനെ കുറിച്ചും ആണങ്കിലോ? അഗാധമായ ഒരു പ്രണയ ബന്ധത്തെ സംബന്ധിക്കുന്നതാണ് മതമെങ്കിലോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ നടത്തുന്നത്.
ബ്രൂണോ ലാതോറിന്റെ പ്രധാന സ്വാധീനം മറ്റൊരു പ്രഞ്ച് ചിന്തകനായ മൈക്കൾ സേരസ്സാണ്. ഇവർ രണ്ടു പേരും മതത്തെ അതിന്റെ ഉത്ഭവ വാക്കുകളിലൂടെ നിരൂപിക്കാൻ ശ്രമിക്കുന്നു. Religion എന്ന വാക്കിന്റെ ഉത്ഭവം Relegare, religare, reliegens എന്നിവയിൽ നിന്നാണ്. ഈ വാക്കുകളുടെ അർത്ഥം വീണ്ടും വായിക്കുക, ഒരുമിപ്പിക്കുക, സംരക്ഷിക്കുക എന്നിവയാണ്. ഇങ്ങനെ വച്ചു നോക്കുമ്പോൾ റിലീജിയൻ എന്ന വാക്കിന് വിശ്വാസത്തേക്കാൾ അഗാധമായ ബന്ധമുള്ളത് കരുതലിനോടാണ്. ലൗകീകവും ചരിത്രപരവും ഭൗതീക പരമായ രൂപാന്തരങ്ങളിലൂടെ കടന്നുവന്ന വാക്കാണ് മതം എന്നത്. അതുകൊണ്ട് ലാതോർ പറയുന്നു, മതം വസ്തുക്കളെ കുറിച്ച് സംസാരിക്കുകയല്ല ചെയ്യുന്നത്, വസ്തുക്കളിൽ നിന്നും സംസാരിക്കുകയാണ്.
ഭക്തനായ കത്തോലിക്കനും സാമൂഹ്യ ശാസ്ത്രജ്ഞനും ചിന്തകനും ഒക്കെയായ ലതോറിന് ദൈവത്തിന്റെ അസ്തിത്വത്തിന് ശാസ്ത്ര ജീവിത രീതിയുമായി യാതൊരു ബന്ധവുമില്ല. ലാതോറിന്റെ ദൈവം ശുദ്ധ അന്തർയാമിയാണ്, “A God, who doesn’t exist outside the processions and rituals that God present.” ഫ്രഞ്ചുകാരനായ ലാതോർ , മതം ഇന്ന് ഒന്നും അർത്ഥമാക്കതിനെയോർത്ത് വിലപിക്കുന്നു. പ്രസംഗ പീഠങ്ങളിൽ നിന്നും കേൾക്കുന്നതും മതത്തെ വെറുത്തുപേക്ഷിച്ചു പോയവരുടെ കളിയാക്കലും ഒരു പോലെ ലാതോറിനെ ലജ്ജിപ്പിക്കുന്നു. ലാതോർ അത്ഭുതപ്പെടുന്നു, “what monstrous metamorphosis makes what one had so much meaning became absolutely meaningless like blast of words freezing on the lips of convicts in the Siberian cold!”
ലാതോറിനെ സംബന്ധിച്ച് എല്ലാം എങ്ങനെ ആരംഭിച്ചു എന്നതല്ല പ്രശ്നം, അതിനു ശേഷം എന്തു സംഭവിച്ചു എന്നതാണ്. ഇവിടെ നമ്മൾ ചിന്തിക്കുന്നത് വാക്കുകളുടെ മാറ്റത്തെക്കുറിച്ചാണ്. വാക്കുകളുടെ അർത്ഥം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ് കാരണം വാക്കുകളെ കണ്ടുപിടിച്ചതും അർത്ഥം നൽകിയതും മനുഷ്യരാണ്. അതുകൊണ്ടു തന്നെ അതിന് മാറ്റങ്ങൾ വരുന്നുണ്ട്. ഉദാഹരണത്തിന് നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് ആറ്റം എന്നത്. BC 400-കളിൽ ജീവിച്ചിരിന്ന ഡിമോക്രീറ്റസാണ് ഈ വാക്കിന്റെ ഉപജ്ഞാതാവ്. പ്രപഞ്ചത്തിലെ ഏറ്റവും സൂക്ഷ്മവും വിഘടിപ്പിക്കാൻ സാധിക്കാത്തതുമായ ആറ്റങ്ങൾ കൊണ്ടാണ് എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഡിമോക്രീറ്റിസിന്റെ ചിന്താ ശാസ്ത്രം. ആധുനിക ശാസ്ത്രം ഇത് അംഗീകരിക്കുന്നു. പക്ഷെ, ആറ്റം എന്നത് ഇന്ന് വിഘടിപ്പിക്കാവുന്നതാണ്. അങ്ങനെയാണങ്കിൽ ആറ്റത്തിന് ഡിമോക്രിറ്റസ് ഉദ്ദേശിച്ച അർത്ഥം ഇന്നില്ല.(ഉദാഹരണം ലാതോറിൻ്റെത് അല്ല)
മതത്തിലും, നമ്മൾ ഒരിക്കൽ അർത്ഥങ്ങൾ പങ്കുവയ്ക്കാൻ ഉപയോഗിച്ച പല വാക്കുകൾക്കും ഇന്ന് പ്രസ്തുത അർത്ഥങ്ങളില്ല. ഗ്രീക്ക് ഭാഷയിൽ നിന്നും നമ്മൾ കടമെടുത്ത പല വാക്കുകളുടെയും അർത്ഥം മാറിപ്പോയി. അപ്പോൾ, അർത്ഥത്തെ സംരക്ഷിക്കാനായി പുതിയ വാക്കുകൾ നമ്മൾ കണ്ടെത്തണമായിരിന്നു. പകരം നമ്മൾ ചെയ്തത് അർത്ഥങ്ങളെ ബലി കൊടുത്തു കൊണ്ട് വാക്കുകളെ സംരക്ഷിക്കുക എന്നതായിരിന്നു. ഇതിന് ലാതോർ നൽകുന്ന ഉദാഹരണം ദൈവം എന്ന വാക്കാണ്. God എന്ന വാക്കിനെ ഇന്ന് വിവർത്തനം ചെയ്യേണ്ടത്, an indisputable frame work of ordinary existence,” എന്നാണെന്ന് ലാതോർ പറയുന്നു. ശാസ്ത്രീയവും, കലാപരവുമായ അസാധാരണ ജീവിതത്തിന്റെതല്ല, പകരം ഏറ്റവും സാധാരണമായ ജീവിതരീതിയുടെ ഒഴിവാക്കാനാവാത്ത നഖചിത്രമാണ് ദൈവം. ഒരിക്കൽ ദൈവം എന്ന വാക്കിൽ തട്ടി ആരും വീണിരിന്നില്ല. അപ്രാപ്യനായ, അധികാരിയായ, ഏകാധിപതിയായ, സ്വർഗ്ഗസ്ഥനായ ദൈവം എന്ന വാക്കിൽ തട്ടി അനേകം മനുഷ്യർ വീഴുന്നുണ്ട്. എന്നിട്ടും ദൈവം എന്ന വാക്കിന് പുതിയ അർത്ഥം നൽകാനോ വിവർത്തനം നൽകാനോ നമ്മൾ ശ്രമിക്കുന്നില്ല. ക്രിസ്തു പറയുന്നു, “ആരാണോ അവരുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അവർക്കത് നഷ്ടമാകും.” ഇങ്ങനെ സംരഷിക്കാൻ ശ്രമിച്ചപ്പോഴാണ് ദൈവത്തെയും നമ്മുക്ക് നഷ്ടമായത്.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്താണ് നമ്മുക്കിപ്പോൾ ആഗ്രഹിക്കാൻ സാധിക്കുക? ലാതോർ തന്റെ ആഗ്രഹം പറയുന്നു, “what I really need is something new, I need the Psalter no one has set to verse, collection of songs no one has compiled, of holy pictures no one has coloured in.” ലാതോറിനും ആഗ്രഹത്തിന് സമാനമായ ആഗ്രഹങ്ങൾ ഉള്ളതുകൊണ്ടാണ് ഞാൻ ലാതോറിനെ വായിക്കുന്നത്. ഈ ആഗ്രഹം ഇല്ലാത്തവർക്ക് ലാതോറിനെ കുറിച്ചുള്ള എന്റെ എഴുത്ത് ഒരു പരിഗണന ആകരുത്.
യൂറോപ്പിന്റെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ലാതോർ ചോദിക്കുന്നു, എന്തുകൊണ്ടാണ് നമ്മുടെ ദേവാലയങ്ങൾ ശൂന്യമായി പോയത് ? ഒരു വശത്ത് ജനങ്ങളെ സ്വീകരിക്കാൻ നമ്മൾ പള്ളികൾ പണിതു, മറുവശത്ത് നമ്മൾ അവരെ തള്ളി പുറത്താക്കി. ഇതു തന്നെയല്ലേ നമ്മുടെയും അവസ്ഥ? പള്ളികളുണ്ടാക്കി ജനങ്ങളെ കയറ്റിയിട്ട് നമ്മളവരെ തള്ളി പുറത്താക്കുന്നു. നമ്മുടെ പള്ളി പ്രസംഗങ്ങളുടെ കാര്യം എടുത്തു നോക്കുക, ” church has failed terribly to hold people together, to keep the meaning of the words, look at the horrible situation of sermons! They multiply words which don’t have any meaning. We, listeners wish to run run as fast our legs carry.” പള്ളി പ്രസംഗക്കക്കുറിച്ച് ലാതോർ എന്ന ആല്മായന്റെ പരിദേവനമാണിത്. ഇത് സത്യമാണ്. അച്ചന്മാരുടെ പ്രസംഗം കാരണം താമസിച്ചു പള്ളിയിൽ വരുന്ന മനുഷ്യർ നമ്മുടെ ഇടയിൽ തന്നെ ഒത്തിരിയുണ്ട്. നന്നായി പ്രസംഗിക്കാൻ അറിയുന്ന വൈദികർ പ്രസംഗം ചുരുക്കി പറയുമ്പോൾ, പ്രസംഗിക്കാൻ അറിയാത്തവർ എവിടെ നിർത്തണമെന്നറിയാതെ നീട്ടിക്കൊണ്ടുപോകുന്നു !
എന്താണ് മതാത്മക സംഭാഷണങ്ങൾ? ഇതിനെ ലാതോർ സാമ്യപ്പെടുത്തുന്നത് കമിതാക്കളുടെ പ്രണയസല്ലാപത്തോടാണ്. പ്രണയ സംഭാഷണത്തിൽ സൂചനകളോ, അടയാളങ്ങളോ ഇല്ല. പകരം, മറ്റെന്തോ സൃഷ്ടിക്കപ്പെടുന്നു. ഇതുപോലെ മതാത്മക സംഭാഷണങ്ങളിൽ യാതൊരു വിധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നില്ല, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ അനാവരണം ചെയ്യുന്നില്ല. പകരം അത് കേൾക്കുന്നവരിൽ മാറ്റം വരുത്തുന്നു. മാലാഖമാരെക്കുറിച്ച് സേരസ്സ് പറയുന്നതു പോലെ, മാലാഖമാർ സന്ദേശങ്ങളൊന്നും കൈമാറുന്നില്ല. അവർ അഭിസംബോധന ചെയ്യുന്നവരിൽ മാറ്റം സൃഷ്ടിക്കുന്നു. പുതിയൊരു സന്ദേശം കൈമാറുന്നതിനു പകരം പുതിയൊരു വാഹകനെ അവർ സൃഷ്ടിക്കുന്നു. “Angels, transforming the interlocutor establish a communication, ‘you are wanted in the phone!'”
മതം, വാസ്തവത്തിൽ മറ്റൊരു ലോകത്തെ അന്യേഷിക്കുന്നവരെ നിരാശപ്പെടുത്തും. സയൻസ് നമ്മുടെ പ്രാർത്ഥന കേൾക്കുമായിരിക്കും. മതം ഒരു പ്രാർത്ഥനയും കേൾക്കുന്നില്ല. ഇവിടെ ഒരു ചോദ്യവും പരിഹരിക്കപ്പെടുന്നില്ല, ഒരു മിസ്റ്ററിയും അനാവരണം ചെയ്യപ്പെടുന്നില്ല. പകരം, ഈ വസ്തുത മാത്രം നൽകപ്പെടും, “അവൻ ഉയിർക്കപ്പെട്ടിരിക്കുന്നു. അവൻ ഇവിടെയില്ല. നോക്കു, അവനെ സംസ്ക്കരിച്ചിരിന്ന സ്ഥലം.” ഉത്ഥാനം അസ്തിത്വത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങളൊന്നും നൽകുന്നില്ല. ഈ വിശ്വാസം ശാസ്ത്രത്തെ എല്ലാ ശക്തിയോടും ആത്മാവോടും അംഗീകരിക്കുന്നു എന്നിട്ട് അതിന് മാത്രം ചെയ്യാൻ സാധിക്കുന്നതിനെ അന്വേഷിക്കുന്നു. അത് അകലത്തായിരിന്നതിനെ അരികിലേക്ക് വിളിച്ചു വരുത്തുക എന്നതാണ്.മിസ്റ്ററി, വിശ്വാസം, നിഗൂഡത ഇതെല്ലാം ഒരു അതിന്ദ്രീയ ലോകത്തിന്റെതായിരിക്കുമ്പോൾ തികച്ചും വ്യക്തതയില്ലാത്ത കാര്യങ്ങളാണ്. എന്നാൽ ലോകത്തിന്റെതായിരിക്കുമ്പോൾ അവ വ്യക്തമാകുന്നു. അപ്പോൾ നമ്മുക്ക് മനസ്സിലാകുന്നു, “mysterious doesn’t refer to what is hidden, obscure, or coded, but to what is risky, clever and well done.”
ലാതോർ പെന്തക്കോസ്തയെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന്റെ ആശയം കൂടുതൽ സ്പഷ്ടമാകും. പെന്തക്കോസ്താ ദിവസം ഒരു പറ്റം മനുഷ്യർക്ക് അവരുടെ വംശിയത നഷ്ടപ്പെടുത്താതെ നല്ല വാർത്തകൾ കേൾക്കാൻ സാധിച്ചു. അതിന് ഒരേ ഒരു കാരണം മാത്രമേ ആവശ്യമുണ്ടായിരിന്നുള്ളു, മാനസാന്തരം. അതു സംഭവിച്ചാൽ അവർക്കെല്ലാം അവരുടെ ഭാഷയിൽ സന്ദേശം കേൾക്കാൻ സാധിച്ചു. ഒരൊറ്റ ജനതയായി മാറാൻ അവർക്ക് അവരുടെ വംശീയതയെ, ഭാഷയെ പരിത്യജിക്കേണ്ടി വന്നില്ല. പെന്തക്കോസ്തക്ക് സമാനമായ ഒരു ആഘാതം എങ്ങനെയാണ് ഇന്ന് സൃഷ്ടിക്കാനാകുക? എങ്ങനെയാണ് മതത്തെ രക്ഷപ്പെടുത്താൻ സാധിക്കുക? ലാതോർ പറയുന്നത്, ഏറ്റവും സാധാരണമായ പ്രണയ സംഭാഷണത്തിന്റെ നന്മയിലേക്ക് നമ്മൾ തിരിച്ചു പോകണം. കമിതാക്കളായവർ ഒരായിരം തവണയെങ്കിലും തുടർച്ചയായ് പറയുന്ന വാചകമാണ്, ” ഞാൻ നിന്നെ സ്നേഹിക്കുന്നു.” എന്നാലും ഇവർ പരസ്പരം ചോദിക്കും, “നിനക്കെന്നെ ഇഷ്ടമാണോ?” കുറച്ച് നിമിഷം മുമ്പ് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ കാമുകനോട് കാമുകി ചോദിക്കും “നിനക്കെന്നെ ഇഷ്ടമാണോ? ” പെന്തക്കോസ്താ സൃഷ്ടിച്ചതും പ്രണയത്തിന്റെ ഒരു “ഇപ്പോൾ” ആണ്. അത് അവിടെ നിന്നും സഞ്ചരിച്ച് ഭൂതകാലത്തെ ബലപ്പെടുത്തി, ഭാവിയുടെ വാതിലുകൾ തുറക്കുന്നു. ഈ അനുഭവം അവരെ ഒന്നാക്കി മാറ്റുന്നു , “the stranger with their strange customs, actually turned to be our brother, in spite of the diversity.”
ഇന്നിത് സംഭവിക്കുന്നില്ലങ്കിൽ അതിനർത്ഥം നമ്മൾ എല്ലാ കഥകൾക്കും പിന്നിൽ യാതൊരു മാറ്റുമില്ലാത്ത, എല്ലാ കാലത്തും ഒരുപോലെയിരിക്കുന്ന ഒരു സത്തയെ സ്ഥാപിച്ചു എന്നുള്ളതാണ്. ശാശ്വതനായ വിശ്വ ദൈവം, പരമാർത്ഥനായ ദൈവം, പ്രമാണിക ദൈവം ഇതെല്ലാം കപടശാസ്ത്രപരമായി നിർമ്മിക്കപ്പെട്ട വാക്കുകളാണെന്ന് പറയാൻ ലാതോർ ധൈര്യം കാണിക്കുന്നു. ദൈവം ഒരു സത്തയല്ല പകരം ശതുവിനെപ്പോലും സുഹൃത്താക്കി മാറ്റുന്ന സേനഹമാണ്, “perhaps he is as fragile as love, because one wrong can put love in to crisis.” എങ്ങനെയാണ് ഈ സ്നേഹം അപകടത്തിലാകുന്നത്? ഇത് ഭൂതകാലത്തിൽ നിന്നും വർത്തമാനത്തിലേക്ക് ചലിക്കാൻ തുടങ്ങുമ്പോഴാണ്. ഇതിനെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിലേക്ക് ഒഴുകാൻ ഇതിനെ അനുവദിക്കുക എന്നുളളതാണ്.
ലാതോർ വീണ്ടും ചോദിക്കുന്നു, പെന്തക്കോസ്താ ദിനങ്ങൾ അസ്തമിച്ചു പോയ ഈ കാലഘട്ടത്തിൽ നമ്മുക്ക് എങ്ങനെയാണ് വീണ്ടും വിശ്വാസികളാകാൻ സാധിക്കുക? ഉത്തരം നമ്മൾ വീണ്ടും ഐഹീകർ ആകണമെന്നതാണ്. “If revelation there is, it will come from below, in the very things our intellect seeks to explain and not from above, shedding a false light on it.” ഭൂതകാലമാണ് ആകാശത്തിനു മുകളിൽ വസിക്കുന്നത്. വർത്തമാനം ഭൂമിയുടേതാണ്. അതുകൊണ്ട് പുനരാരംഭങ്ങൾ ഇവിടെ തുടർച്ചയായി സംഭവിക്കണം. ഇത് തന്നെയാണ് പെന്തക്കോസ്തയുടെ അർത്ഥവും. ലോകത്തിന്റെ ന്യൂനതക്കും കാര്യക്ഷമതക്കും വിലങ്ങുതടിയാകുന്ന പ്രധാന കാരണം ഘനീഭവിച്ച പാരമ്പര്യങ്ങളും അവയുടെ സദാചാര ഭാരവുമാണ്. ഇത്തരം പാരമ്പര്യങ്ങൾ മറന്നു പോകുന്ന ഒരു പ്രധാന കാര്യം മതാത്ഭക ഭാവങ്ങളെ സൃഷ്ടിക്കുന്ന യന്ത്ര സംവിധാനം ലോകത്തിന്റെ പാരമ്പര്യത്തിൽ പെട്ടതാണ് എന്ന സത്യമാണ്. ഒരിക്കൽ സത്യമായിരിന്ന കാര്യങ്ങൾ കാലത്തിന്റെ ഒഴുക്കിൽ കുറച്ചു കഴിയുമ്പോൾ കളളമായി മാറും. ന്നതുകൊണ്ട്, “to make a transfer from one time to another, the words have had to be made to undergo minor but violet twisting. This twisting is not adaptation, defamation, adjustment, modernization but total transformation, since, instead of referring to distant past, it forces us to refer to the present.” വർത്തമാന കാലത്തെ സാധ്യമാക്കുന്ന വിധത്തിൽ പാരമ്പര്യങ്ങളെ നവീകരിക്കാൻ നാം തയ്യാറാകണം. മുഴുവൻ വേദ വ്യാഖ്യാനങ്ങളെയും , I love you എന്ന പദത്തിന് തുല്യമാക്കി തീർക്കണം. പഴകി ദ്രവിച്ച വാക്കുകളിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന സംക്ഷോഭങ്ങൾ പകർന്നുകൊണ്ട് അവയെ വീണ്ടും അർത്ഥമുള്ളതാക്കണം. സത്യത്തിന് വർത്തമാനകാലത്തെ മാത്രമേ അറിയൂ, നമ്മളതിനെ ഭൂതകാലത്തിലേക്ക് തള്ളിനീക്കുമ്പോൾ അത് കള്ളമായി മാറും. ചരിത്രം പോലും സത്യമായി മാറുന്നത് അത് വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്.
മത സംഭാഷണങ്ങൾ, ദാന്തെ പറയുന്ന പറുദീസയിലെ എപ്പോഴും ചെറുതായിക്കൊണ്ടിരിക്കുന്ന തുണിയെ പോലെയാണ്. തുണിയുടെ യഥാർത്ഥ നീളം സൂക്ഷിക്കാനായി എപ്പോഴും പുതിയ കഷണങ്ങൾ അതിൽ ചേർത്തു കൊണ്ടിരിക്കണം. വിപൂലീകരണങ്ങൾ ഇല്ലാതെ മത വിവരണങ്ങൾ സാധ്യമല്ല. പഴയ വാക്കുകളെ തിരിച്ചും മറിച്ചും ഇടണം. എല്ലാ മതഗ്രന്ഥങ്ങളും മരണത്തെ തോൽപ്പിക്കുന്നത് അവയുടെ താളവും ചലനവും വിന്യാസവും കൊണ്ടാണ്, “the enemies of these texts are neither lies nor embellishments but banality of sentimentality.” ശാസ്ത്രം നഗ്ന സത്യങ്ങളെ അന്വേഷിക്കുന്നു. മതം തിരഞ്ഞെടുക്കുന്നത് വെൽവെറ്റ് തുണിയിൽ പൊതിഞ്ഞ ഊഷ്മളമായ സത്യങ്ങളെയാണ്. തത്വചിന്തയെക്കുറിച്ച് സംസാരിക്കുമ്പോൾ ദെല്യുസിനുള്ളത് സമാനമായ ഒരു ദർശനമാണ്, “philosophy doesn’t consist in knowing and it is not inspired by truth. Rather, it is categories like interesting, remarkable, or importance that determines success or failure.”
ലാതോർ അപ്പസ്തോല പ്രമാണങ്ങളിലേക്ക് ശ്രദ്ധയെ ക്ഷണിക്കുന്നു. എന്താണ് ഇന്നിവ അർത്ഥമാക്കുന്നത്? നമ്മുക്കിവയെ ഒന്നുകൂടെ ലളിതമാക്കാൻ സാധിക്കുമോ? വിശ്വാസ പ്രമാണങ്ങളെ യുക്തി പിശാചുക്കൾ വാദിച്ചിരിക്കുന്നു, ” in giving the impression of talking more logically, they stripped from a mystery of cleverness to a mystery of absurdity.” ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതിന്റെ അർത്ഥം എന്താണ്? ഇത് വ്യക്തമാക്കുന്നതിനായി മറ്റൊരു അവ്യക്തമായ കാര്യത്തെ നമ്മൾ കൊണ്ടുവരുന്നു, ശൂന്യമായ കല്ലറ. ഉത്ഥാനം ഒരു അത്ഭുതമല്ല, ഒരു ശാസ്ത്ര സംഭവുമല്ല. ഇങ്ങനെയാണങ്കിൽ ഉത്ഥാനം എന്താണെന്ന് നമ്മളൊരിക്കലും മനസ്സിലാക്കില്ല.
കന്യകാമാതാവ് എന്ന പ്രയോഗം ഒരു നീണ്ട കാലത്ത് ആർക്കും മനസ്സിലാക്കാനാത്ത ഒരു പ്രയോഗമായിരിന്നു. അതുകൊണ്ട് ഡോഗ്മ കൊണ്ടൊരു പടയൊരുക്കം തന്നെ നമ്മൾ നടത്തി. പാപമറിയാതെ ജനിച്ച മറിയം, ദൈവത്തിന്റെ രക്ഷാകര പദ്ധതി നടപ്പിലാക്കാൻ അനാദി മുതലേ ഹവ്വയുടെ മക്കൾക്കുള്ള പാപം ലേശാതെ സംരക്ഷിക്കപ്പെട്ടിരിന്നു, തിരഞ്ഞെടുക്കപ്പെട്ടിരിന്നു എന്ന വ്യാഖ്യാനങ്ങളുള്ള ഡോഗ്മകളെ സൃഷ്ടിച്ചു. ദൈവം ഒരു പാവം സ്ത്രീയിൽ നിന്നും ജനിച്ചു എന്ന ലോജിക്കിന് മനസ്സിലാക്കാനാകാത്ത സത്യത്തെ മറച്ചുവയ്ക്കാൻ വേണ്ടി മാത്രമാണിതെന്ന് ലാതോർ പറയുന്നു, “it is not irrationality that makes it untruthful but excess rationality.”
എന്തൊക്കെ സംഭവിച്ചാലും കത്തോലിക്കാ സഭയോടു ചേർന്നു നിൽക്കുന്ന ലാതോർ ലക്ഷ്യമിടുന്നത് ഒരു നവീകരണമാണ്. Felicity condition ലാതോറിന്റെ ഒരു പ്രധാന ആശയമാണ്. ഒരു കാര്യത്തിന്റെ മികവ് തിരിച്ചറിയാൻ ലാതോർ ഉപയോഗിക്കുന്ന അളവുകോലാണ് ഇത്. ബൈബിളിന്റെ ഫെലിസിറ്റി കണ്ടീഷൻ ചിന്തിച്ചിട്ട് ലാതോർ പറയുന്നു, “when the scriptures are judged immutable and holy, Felicity conditions of their utterances are detached from them forever.” സുവിശേഷങ്ങളെ സത്യമാക്കുന്നത് അവയിലെ സാഹിത്യമോ, ദൃഷ്ടാന്തങ്ങളോ യുക്താന്യസൃതമായ ഫലങ്ങളോ അല്ല. പകരം സത്യം തെളിഞ്ഞു വരുന്നത് അവയുടെ പരുപരുത്ത ഭാഗത്തിലൂടെയും തുന്നലുകളിലൂടെയുമാണ്. ” അവൻ മരിച്ചു, എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നു എന്നതിന്റെ അർത്ഥം അന്വേഷിക്കേണ്ടത് ഇന്നത്തെ എന്റെ ജീവിതത്തിലാണ്. ഇന്നത്തെ വിശേഷമാക്കുന്നതിന് നമ്മളിതിന്റെ വിശ്വസ്ത ആവിഷ്ക്കർത്താക്കൾ ആകണം. വിശ്വസ്തരായ ആവിഷ്ക്കർത്താക്കൾ മനസ്സിലാക്കേണ്ട കാര്യം മതത്തിന്റെ കഥകൾ ശ്രമിക്കുന്നത് അകലങ്ങളെ അരികിലാക്കുക എന്നതാണ്. ജെറുസലേമിൽ നിന്നും റോമാ സാമ്രാജ്യത്തിൽ നിന്നും നോട്ടത്തെ പിൻവലിച്ച് പുസ്തകത്തിലേക്ക് നോക്കാം. ഒരു ലംബമാനത്തിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും, എല്ലാ രക്ഷാകര കഥകളും നമ്മളോട് പറയുന്നത് എങ്ങനെ പുതിയ രക്ഷാകര കഥകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ്. ഉത്ഥാനത്തിന്റെ നമ്മുക്കൊരു ഇൻഫർമേഷനും തരുന്നില്ല, പകരം ഒരു മുന്നറിയിപ്പ് തരുന്നു, ഇന്ന് തുടങ്ങി വരാനിരിക്കുന്ന കാലം വരെ ഇത് നിങ്ങൾ ആവർത്തിക്കണം എന്നതാണ് ആ മുന്നറിയിപ്പ്. അപ്പോൾ, “we may finally take our turn reviving the rhythm of whole sets of legends, by reviving what they have always strived hard to get us to say properly and represent properly. Once revived the text begins to purify, resurrect, and redress its interlocutors again, the old and the new, the humble and elaborate become equally truth. Having become present once more, it will form the same people confirmed in its vocation of Pentecost.” ഈ ജനത കാലത്തിലും സ്ഥലത്തിലും വർധിച്ചു കൊണ്ടിരിക്കും. കാരണം സുവിശേഷങ്ങളുടെ യഥാർത്ഥ ലക്ഷ്യം അസന്നിഹിതരായവരെ സന്നിഹിതരാക്കുക മരിച്ചു പോയവരെ ഉയിർപ്പിക്കുക എന്നതാണ്.
ലാതോർ തുടർച്ചയായി അഭിമുഖീകരിക്കുന്ന പ്രശ്നം ഇവയെക്കുറിച്ച് വീണ്ടും എങ്ങനെയാണ് സംസാരിക്കുക എന്നതാണ്. വ്യക്തിപരമായ സ്നേഹത്തിന്റെ നനുത്ത തിരികൊണ്ട് മതത്തിന്റെ അഗ്നിയെ സ്ഫുലിംഗമാക്കാൻ സാധിക്കുമോ എന്നുള്ളതാണ്. സ്വതന്ത്ര്യമായ ഒരു യാഥാർത്ഥ്യം നൽകാതെ, യേശു എന്ന വാക്ക് ഭാഷാന്തരങ്ങൾ ചെയ്യുമ്പോൾ അതിൽ യാതൊരു അർത്ഥവുമില്ല. ക്രിസ്തു തന്നെ പറയുന്നു, “ഞാൻ ആയിരിക്കുന്നവനും, ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമാണ്. ” എന്നുവച്ചാൽ, the one who rises is one more, permanently present, not unutterable through distancing, but through proximity, too close, too intense to be looked in the face.”
ലാതോറിനെതിരെയുള്ള പ്രധാന കുറ്റാരോപണം റിലേറ്റിവിസമാണ്. ലാതോർ ഇതിനെ അംഗീകരിച്ചു കൊണ്ട് പറയുന്നു, മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു സ്ഥലത്ത് ദൈവം എന്ന് വിളിക്കപ്പെട്ടിരിന്ന വാക്കിനെ മറ്റൊരു ഭാഷയിൽ, “the thing that begets neighbor,” എന്ന് പറയാം.
വർത്തമാന കാലത്തെ ഇത്രയേറെ കേന്ദ്രീകരിക്കുന്നതു കൊണ്ട് ഒരു നിത്യജീവിതത്തിൽ വിശ്വസിക്കാൻ ലാതോർ ശ്രമിക്കുന്നില്ല. തങ്ങളുടെ പ്രീയപ്പെട്ടവരുടെ ശവകൂടീരത്തിൽ കണ്ണീർ പൊഴിക്കുന്ന പലർക്കും നിത്യജീവൻ ഒരു അർത്ഥവും നൽകുന്നില്ല. പക്ഷെ, നിർണ്ണായകമായ സ്നേഹത്താൽ സുനിശ്ചിതമായ സമയം ഒരിക്കലും കടന്നുപോകുന്നില്ല. നമ്മുടെ ചെറു ജീവിതത്തിൽ നിത്യജീവനേക്കാൾ നമ്മൾ കാംക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഈ നിമിഷങ്ങളെയാണ്. അപ്പോൾ നമ്മുടെ ശ്രദ്ധയും പരിചരണവും നമ്മുടെ തൊട്ടു മുമ്പിലുള്ളതിലേക്ക് തിരിക്കാനാകും. സമയത്ത് പ്രവർത്തിക്കാൻ കഴിയാതെ പോയതിനെയോർത്ത് വിഷമിക്കുന്ന സ്നേഹത്തെ കരുതാൻ നമ്മുക്ക് അപ്പോൾ തയ്യാറെടുപ്പുകൾ ഉണ്ടാകും.
എന്താണ് അപ്പോൾ രക്ഷ എന്നത്? ലാതോർ പറയുന്നു, അകലങ്ങളിലും മുകളിലും ആയിരിന്നത് അടുത്തായി, അസാന്നിദ്ധ്യമായിരിന്നത് സാന്നിദ്ധ്യമായി. ഇത് മനസ്സിലായി കഴിയുമ്പോൾ മതത്തിലേക്കുള്ള തിരിച്ചു പോക്ക് ഒരിക്കലും പഴയ ജനക്കൂട്ടത്തിലേക്കും, ഭരണത്തിലേക്കും, റെക്കോർഡുകളിലേക്കും, സാമ്പത്തീക വ്യവഹാരങ്ങളിലേക്കും നീയമത്തിലേക്കും ഏകാധിപത്യത്തിലേക്കും ആകില്ല. ഇതിനു വേണ്ടി പുരോഹിതർ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ തിരിച്ചു പാടിക്കണം. അപ്പോൾ അവർക്ക് ലോകത്തെക്കുറിച്ച് സംസാരിക്കാൻ സാധിക്കും.
മതം അപ്പോൾ അയൽക്കാരനെ സംഭാവന ചെയ്യാൻ തുടങ്ങും, കാലം സമാഗതമാകും, ചരിത്രം ഒരിക്കലും വിഫലമാകുകയില്ല, മരണം ജയഭേരി മുഴക്കത്തുമില്ല. ഇവിടെ വിശുദ്ധരുമായുള്ള സംസർഗ്ഗം സംഭവിക്കും. വിശുദ്ധരുമായുള്ള സംസർഗ്ഗത്തെ ലാതോർ ഇങ്ങനെ വിവക്ഷിക്കുന്നു, “the buried truths of words revived in the mouth of the living.” നിത്യജീവിതത്തിൽ ലാതോർ വിശ്വസിക്കുന്നില്ലങ്കിലും ഒരു വെർച്വൽ ലോകത്തിൽ ലാതോർ വിശ്വസികുന്നു. ഇവിടെ ലാതോറിന്റെ ചിന്തയിൽ ദെല്യുസിന്റെ സ്വാധീനം പ്രകടമാണ്. ജനങ്ങളും വെർച്വൽ കാതോലിക ഉയിർക്കപ്പെടണമെന്ന് ലാതോർ കാംക്ഷിക്കുന്നു. എന്നാൽ അതിന്ദ്രിയ സ്വർഗ്ഗലോകം എന്നൊന്നില്ല. കാരണം, അവൻ ഇവിടെയാണ്, “ഇതാ, അവനെ കിടത്തിയിരിക്കുന്ന സ്ഥലം നോക്കൂ,” നമ്മുടെ പിന്നിലല്ല സാർവ്വത്രീക ഉള്ളത് നമ്മുടെ മുമ്പിലാണ്. അപ്പോൾ കത്തോലികത എന്നത് ലോകത്തിന്റെ അതിർത്തി വരെ സുവിശേഷം എത്തിക്കുക എന്നതല്ല, ഒരു വെർച്വൽ സമൂഹത്തിന്റെ വരവിനെ അന്വേഷിക്കുക എന്നതാണ്, “who will make up, at the moment of revival, those who feel they have been brought closer together, saved, resurrected and redeemed.”
അക്കാദമി രംഗത്ത് ഏറ്റവും അധികം ചർച്ച ചെരുപ്പെടുന്ന സാമുഹ, നരവംശ ശാസ്ത്രജ്ഞനാണ് ബ്രൂണോ ലാതോർ. കഴിഞ്ഞ കാലത്ത് ഉണ്ടായ ഗവേഷണ പ്രബംന്ധങ്ങളിൽ ഏറ്റവും അധികം പരാമർശിക്കപ്പെട്ടത് ബ്രൂണോ ലാതോർ. ഗ്രഹാം ഹെർമാൻ ബ്രൂണോ ലാതോറിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേര്, The Prince of Network എന്നാണ്. ശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ലാതോർ നടത്തിയ പഠനങ്ങൾ പ്രശസ്തങ്ങളാണ്. ലാതോർ എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. ലാതോറിനെക്കുറിച്ച് കൂടുതൽ എഴുതാമെന്ന് പ്രതീക്ഷിക്കുന്നു.