മരണം തിരയുന്നത്

ജിജോ കുര്യൻ എന്റെ കവിതയിലെ നിഷേയനിസം കണ്ടു പിടിച്ച് അറിയിപ്പ് തന്നു. ഞാൻ സമ്മതിക്കുന്നു. എനിക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത ചിന്തയുടെ പ്രക്ഷോഭമാണ് നീഷേ. പക്ഷെ, ഞാനിപ്പോൾ വായിച്ചെടുക്കാൻ ശ്രമിക്കുന്നത് ഫ്രഞ്ച് ചിന്തകനായ ഡെല്യുസിനെയാണ്. ചില ഘട്ടങ്ങളിൽ ഒട്ടും തന്നെ ഡെല്യുസിനെ മനസ്സിലാക്കാൻ കഴിയാതെ വരുന്നു. അപ്പോൾ ഞാൻ ഡെല്യുസിന്റെ നല്ല വ്യാഖ്യാതാവായ ഫിലിപ്പ് ഗുഡ്ചൈൽഡിനെ ആശ്രയിക്കുന്നു. ഡെല്യുസിന്റെ ദുർഗ്രഹതയെ ഫിലിപ്പ് അനാവരണം ചെയ്തുതരുന്നു. ഡെല്യുസ് തന്റെ ചിന്തയുടെ അസ്ഥിവാരം ഉറപ്പിക്കുന്നത് നിഷേയിലും, സ്പിനോസയിലും ബർഗ്സനിലുമാണ്. ജീവിതത്തെ അതിന്റെ മുഴുവൻ സാധൃതകളോടു കൂടി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന ഡെല്യുസ് തുടർച്ചയായി പറയുന്നുണ്ട്, ” The categories of thought must be brought before life.” ഡെല്യുസിന്റെ ചിന്തയുടെ രീതി, ‘ think otherwise’ ആണ്. തിയറി, philosophy of desire ആണ്.

ഇങ്ങനെ ജീവിതത്തിനുവേണ്ടി തന്റെ ചിന്തയെ ഊഷ്മളമാക്കിക്കൊണ്ടിരിന്ന ഡെല്യുസിന്റെ ജീവിതം ദയനീയമായിരിന്നു. ചെറുപ്പത്തിലെ ശ്വാസകോശ രോഗിയായിരിന്ന അദ്ദേഹം പിന്നീട് ക്ഷയരോഗിയുമായിത്തീരുന്നു. ശ്വാസകോശം മുറിച്ചു മാറ്റുന്ന ശസ്ത്രക്രീയക്ക് വിധേയനാവുന്ന ഡെല്യുസ് കൂടുതൽ രോഗിയായിത്തീരുന്നു. ഒരു ചെറിയ കാര്യം പോലും ചെയ്യുന്നതിന് കഷ്ടപ്പെടുന്ന ഡെല്യുസിന് തന്റെ പേന എടുത്ത് എഴുതാൻ പോലും പറ്റാത്ത ദുരവസ്ഥയിൽ ആകുന്നു. ” ഒരു പട്ടിയെപ്പോലെ ഓക്സിജൻ സിലിണ്ടറുകളിൽ കെട്ടപ്പെട്ടുകൊണ്ട് ഞാൻ ജീവിക്കുന്നു” എന്ന് അദ്ദേഹം ഫിലിപ്പിനെഴുതിയ കത്തിൽ പറയുന്നു. ഒരു ദിവസം തന്റെ മുറിയുടെ ജന്നാലയിലൂടെ പുറത്തേക്ക് ചാടി ഡെല്യുസ് ആത്മഹത്യ ചെയ്തു.

ജീവിതത്തെ ആഗാധമായി സ്നേഹിച്ച മനുഷ്യരെ എന്തു കൊണ്ട് ജീവിതം തിരിച്ച് സ്നേഹിക്കുന്നില്ല എന്നത് ഒരു കുഴപ്പിക്കുന്ന പ്രശ്നമാണ്. ജീവിതത്തെ എല്ലാ വിധത്തിലും വെറുത്ത, ജനിക്കാതിരിക്കുന്നവനാണ് ഭാഗ്യവാൻ എന്നൊക്കെ എഴുതിയ സിയറോൺ മരിക്കുന്നത് വാർദ്ധക്യത്തിലാണ്. ജീവിതത്തിന്റെ വലിയ പ്രണയിതാക്കളായ വാൻഗോഗും ഹെമിംഗ്‌വേയും വെർജീനിയ വൂൾഫും ഡേവിഡ് ഫോസ്റ്റർ വാലസും അഭയം കണ്ടെത്തുന്നത് ആത്മഹത്യയിലാണ്. കാമ്യുസ് ആത്മഹത്യയെ വിളിച്ചത്, ‘ മെറ്റാഫിസിക്കൽ ക്രൈം’ എന്നാണ്. മനുഷ്യൻ അതിഭൗതിക ശക്തികളെ ആത്മഹത്യയിലൂടെ വെല്ലുവിളിക്കുന്നു.

മൂന്ന് പ്രാവശ്യമാണ് ഞാൻ മരണത്ത വൃക്തമായി അഭിമുഖീകരിച്ചത്. ഒരു വെള്ളച്ചാട്ടത്തിനു കീഴെ സുഹൃത്തുക്കളുമായി നിൽക്കുകയായിരിന്നു. തിരിച്ചിറങ്ങുന്ന സമയത്ത് എണ്ണമയമുള്ള ഒരു പാറയിൽ കാലെടുത്തു വച്ചു. മനസ്സ് തടഞ്ഞതാണ്, ആ പാറമേൽ ചവിട്ടരുതെന്നു പറഞ്ഞ്. പക്ഷെ, ഞാൻ കാലെടുത്തു വച്ചു ഉടനെ കാലു തെന്നി പിറകിലോട്ട് പാറമേൽ തലയടിച്ചു വീണു. ചുറ്റുമുള്ളവരെല്ലാം സ്തബ്ദരായി നിന്നു, ഒരാളുടെ മരണം കണ്ടിട്ടെന്നവണ്ണം. ഞാൻ ഉടനെ ചാടി എഴുന്നേറ്റു. എന്റെ തലയുടെ പിറകിൽ പൊട്ടി രക്തമൊഴുകുന്നതു കണ്ടത് അടുത്തു നിന്നിരിന്ന സുഹൃത്താണ്. അവരെന്നെ പൊക്കിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. ഞാൻ കണ്ണടയാതിരിക്കാൻ വേണ്ടി ചുറ്റുപാടും ജീവനു വേണ്ടി പരതിക്കൊണ്ടിരിന്നു. ബാക്കി രണ്ടും ബൈക്ക് ആക്സിസന്റ ആയിരിന്നു. ഒരു പ്രാവശ്യം റോഡിലേക്ക് തെറിച്ചു വീണ് എന്റെ തലയുടെ അടുത്തു കൂടി കെഎസ്ആർടിസി ബസിന്റെ വീലു ഗൗനിക്കാതെ പാഞ്ഞു പോയി. Death brushed me aside.
ഞാൻ മരിച്ചു കഴിഞ്ഞാൽ ഇതാണ് സംഭവിക്കാൻ പോകുന്നത്: ഞാനൊരു ഫ്രാസസസിസ്കൻ കപ്പൂച്ചിൻ ആയതിനാൽ അവരെന്നെ കുളിപ്പിച്ച് ളോഹയിടിപ്പിച്ച് ശവപ്പെട്ടിയിൽ കിടത്തും. ളോഹയുടെ കപ്പൂസ് തലയിലൂടെ ഇടും, ഒരു തൊപ്പി പോലെ. ഇറ്റലിയിലെ ഒരു പാപപ്പെട്ട കൃഷിക്കാരന്റെ വസ്ത്രമാണ് ഫ്രാൻസ്സിസ് തന്റെ സന്ന്യാസ വസ്ത്രമായി സ്ഥീകരിച്ചത്. മഞ്ഞ് സമയത്ത് തലയിലിട്ടു കൊണ്ട് ജോലി ചെയ്യാൻ വേണ്ടിയുള്ളതായിരിന്നു ഈ കപ്പൂസ്. ഞാൻ ഇത് രണ്ടോ മൂന്നോ തവണ തലയിലിട്ടുണ്ട്, ചെറുമഴയിൽ നിന്നും രക്ഷപ്പെടാൻ. ഇതിനുശേഷം അവർ ജീവച്ഛമായ എന്റെ വിരലുകൾ കൂട്ടിക്കെട്ടി ഞങ്ങളുടെ സന്യാസ സമൂഹത്തിന്റെ നിയമാവലി തിരുകി വയ്ക്കും. ഇതും പിടിച്ചാണ് ഞാനിനി ശവപ്പെട്ടിയിൽ കിടക്കേണ്ടത്. അതാണെന്നെ ഭയപ്പെടുത്തുന്നത്. നോവിഷ്യറ്റിൽ വച്ച് ഞാൻ ഈ നിയമാവലി വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീടിത് ഞാൻ വായിച്ചിട്ടില്ല. അതിൽ നിഷ്ക്കർഷിച്ചിരിക്കുന്ന പല കാര്യങ്ങളും ഞാൻ ജീവിതത്തിൽ പാലിച്ചിട്ടില്ല. പരാജയപ്പെട്ട ഒരു കപ്പൂച്ചിൻ വൈദീകനാണ് ഞാൻ. വാസ്തവത്തിൽ ഞാൻ ശവപ്പെട്ടിയിൽ കിടക്കേണ്ടത് എന്റെ പരാജയത്തിന്റെ ട്രോഫിയും പിടിച്ചു കൊണ്ടായിരിക്കും. ഇതിന്റെ പരിഹാസ്യത ചുറ്റുമുള്ളവർക്ക് മനസ്സിലാകത്തില്ലെങ്കിലും ഞാൻ മനസ്സിലാക്കുകയും പരിതപിക്കുകയും ചെയ്യും. അതുകൊണ്ട്, മരിക്കുന്നതിനു മുൻപ് എനിക്ക് അറിയിപ്പ് കിട്ടണമെന്ന് ഞാനാഗ്രഹിക്കുന്നു. സഭയുടെ പുറത്തു കിടന്ന് മരിക്കാൻ ഞാനാഗ്രഹിക്കുന്നു. ഒരു ശവപ്പെട്ടി പോലും ഞാനർഹിക്കുന്നില്ല. ഭൂമിയുടെ ഏറ്റവും വിദൂരമായ ഒരു കോണിൽ ആരുടെയും ഓർമ്മയിലും ശ്രദ്ധയിലും പെടാതെ ഇടതൂർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിൽ മരിച്ചു കിടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റിൽക്കേയുടെ ചൈതൃലേഖം ഞാൻ കടമെടുക്കും. റിൽക്കേയുടെ ശവകുടീരത്തിൽ എഴുതി വച്ചിരിക്കുന്നു, ” അല്ലയോ റോസാപ്പൂവേ, ആരുടേതുമല്ലാത്തതിന്റെ വൈരുദ്ധ്യമുള്ള ആനന്ദവും പേറി അനവധി അടരുകൾക്കിടയിൽ നീ മറഞ്ഞു കിടക്കുന്നു.”
ആരുടേതുമല്ലാത്തതിന്റെ വൈരുദ്ധ്യമുള്ള ആനന്ദം എന്റെ മരണത്തെയും ഭ്രമിപ്പിക്കുന്നു.

പ്രതിരോധം

ഭയപ്പെടുത്തുന്ന ചിന്താശൂനൃതയാണ് പുരോഹിതന്മാർ വച്ചുപുലർത്തുന്നത്. ഒരാൾ പുരോഹിതനാകുമ്പോൾ ആദ്യം തന്നെ അയാൾ പഠിച്ച ഫിലോസഫിയും തിയോളജിയും വലിച്ചെറിയുന്നു. ചിന്തിച്ചു കൊണ്ട്, സത്യം പറഞ്ഞു കൊണ്ട് ഒരാൾക്ക് പൗരോഹിതൃത്തിൽ വിജയിക്കാനാകില്ലെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. സെമിനാരികളിലെ കാര്യവും കഷ്ടമാണ്. എങ്ങിനെയെങ്കിലും പരീക്ഷകളിൽ ജയിച്ച്, എങ്ങിനെയെങ്കിലും വൈദീകരാകാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം സെമിനാരി വിദ്യാർത്ഥികൾ. ഫിലോസഫി പഠിക്കാനുള്ള താത്പര്യമോ ബൗദ്ധികതയും പലർക്കുമില്ല. വിദേശത്തു പോയി ഡോക്ടറേറ്റുകൾ വാങ്ങിക്കൂട്ടിയ പുരോഹിതന്മാർ പോലും എന്തെങ്കിലും വായിക്കാനോ ചിന്തിക്കാനോ മെനക്കെടുന്നില്ല. എല്ലാവരും വലിയ പ്രായോഗീക ബുദ്ധി കാണിച്ച് സഭയിലെ ഏതെങ്കിലും അധികാരത്തിൽ എത്തിച്ചേരാനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുന്നു. ദിനപത്രത്തിലെ ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ബൗദ്ധിക ആത്മസംതൃപ്തി അടയുന്ന പുരോഹിതന്മാരുണ്ട്. വോൾട്ടയർ പറഞ്ഞത് ശരിയാണ്, അറിവില്ലാത്ത പുരോഹിതനാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. സമൂഹത്തിന് വലിയ ദ്രോഹം ആയിക്കൊണ്ടിരിക്കുന്ന പുരോഹിതന്മാരുടെ കൂട്ടത്തിൽ വലിയ ധ്യാന ഗുരുക്കന്മാരും ഉണ്ട്. ദൈവരാജ്യത്തിനുവേണ്ടി മണ്ണിനെയും പെണ്ണിനെയും പൊന്നിനെയും ഉപേക്ഷിച്ചവർ പെൻസിൽ കഷണങ്ങൾക്കുവേണ്ടി അടിപിടി കൂടുന്ന ദയനീയ കാഴ്ചകളുമുണ്ട്.

ചിന്ത ഇല്ലാത്തതു കൊണ്ടുതന്നെ ഇവരെല്ലാം അബ്സലൂട്ടിസത്തിന്റ വക്താക്കളാണ്. ആപേക്ഷികമായ ഒരു ആശയത്തെയും ഇവർ സഹിക്കില്ല. അടുത്ത കാലത്ത് ഞാൻ നടത്തിയ ഒരു പ്രസംഗത്തിൽ എന്നെ ആക്രമിക്കാൻ ആവശ്യമായ കുറച്ച് ആശയങ്ങൾ ഉണ്ടായിരിന്നു. എനിക്കെതിരെ സംസാരിച്ചവരിൽ ചിലർ ഉപരിപഠനം കഴിഞ്ഞെത്തിയ ചെറുപ്പക്കാരായ പുരോഹിതന്മാരാണെന്നുള്ളത് എന്നെ കൂടുതൽ സങ്കടപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. ഇപ്രാവശ്യത്തെ സന്ന്യാസ പ്രതവാഗ്ദാന ചടങ്ങിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് എന്നെയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. സാധാരണ ഇത്തരം പരിപാടികൾക്ക് എന്നെ പ്രസംഗിക്കാൻ വിളിക്കാറില്ല. ഇനിയെന്തായാലും ഒരു പരിപാടിക്കും ഇവരെന്ന ക്ഷണിക്കാനും പോകുന്നില്ല. അല്ലെങ്കിലും എന്നെ ഒരു സ്ഥലത്ത് ഒരു പ്രാവശ്യമേ വിളിക്കാറുള്ളു. രണ്ടാമതൊന്ന് വിളിക്കുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം അവർ ചിന്തിക്കും. വൈകാരികമായി, അല്ലേലുയകൾ പറഞ്ഞ്, പൊട്ടൻ തമാശകൾ പറഞ്ഞ് പ്രസംഗിക്കാൻ ഞാൻ പഠിക്കേണ്ടിയിരിക്കുന്നു.

സന്ന്യാസവ്രത വാഗ്ദാനം നടത്തുന്നവരെ ഞാൻ ഫിലോസഫി പഠിപ്പിച്ചിട്ടുണ്ട്. കീർക്കേഗാർഡിനെയും നീഷേയെയും സാർത്രിനെയും പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഇവരെ ഞാൻ കുറ്റവും കൂടുതൽ പഠിപ്പിച്ചിട്ടുള്ളത് ഹൈഡഗറിനെയാണ്. ഹൈഡഗറിന്റെ ചിന്ത ‘ Dasein’ നെ അവതരിപ്പിക്കുന്നു. Dasein എന്താണെന്ന് പറയാൻ വേണ്ടി മുഴുവൻ ഗ്രീക്ക് ചിന്തയെയും ഹൈഡഗർ അഴിച്ചിടിന്നു. റിൽക്കേയുടെയും ഹോൾഡറിന്റെയും കവിതകളെയും വാൻഗോഗിന്റ ചിത്രങ്ങളെയും വ്യഖ്യാനിക്കുന്നു. Dasein എന്താണെന്ന് പറയാനായി ഒരു ഉദാഹരണം അവതരിപ്പിക്കാം. ജീവിതത്തിലെ പല കാര്യങ്ങളിൽ മുഴുകി തളർന്നിരിന്ന നിങ്ങൾ ഒരു വൈകുന്നേരം ടെറസിലേക്ക് പോകുന്നു. പ്രകാശത്തിന്റെ വിടുതൽ സന്ദേശങ്ങൾ പല നിറങ്ങളായി ആകാശത്ത് പടർന്നു കിടക്കുന്നു. കൂടണയാനായി പക്ഷികൾ ആകാശത്തിനു വിലങ്ങനെ പറക്കുന്നു. ഒരു നക്ഷത്രം ഭൂമിയിൽ രാത്രിയായോന്ന് എത്തി നോക്കുന്നു. പെട്ടെന്ന് നിങ്ങളുടെ ഉള്ളിൽ അവൃക്തവു അജ്ഞാതവുമായ എന്തോ ഒന്ന് ഉയിർകൊള്ളുന്നതായി നിങ്ങൾ തിരിച്ചറിയുന്നു. പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കാൻ നിങ്ങളുടെ ഉണ്മ ചലനം കൊള്ളുന്നു. തികച്ചും നശ്വരനായ നിങ്ങൾ അനശ്വരതയുടെ വെളിപാടും പേറി നിൽക്കുന്ന ഈ Sublime നിമിഷത്തിൽ നിങ്ങൾ Dasein ആണ്. Sublime ഒരു bitter sweetnes ആണെന്ന്കാന്റ് പറയുന്നു . Dasein ആയിരിക്കുക എന്നു വച്ചാൽ ഒരു ആർട്ടിസ്റ്റ് ആയിരിക്കുക എന്നു കൂടി അർത്ഥമുണ്ട്. അല്ലെങ്കിൽ നിങ്ങൾ Dasman ആയിച്ചുരുങ്ങിപ്പോകും, ലോകത്തിന്റെ ശബ്ദമുഖരിതമായ ഗോസിപ്പുകളിൽ നിപതിച്ച്.

ചിന്തിക്കാൻ സാധിക്കാത്തത് ചിന്തിക്കാൻ ശ്രമിച്ച ഹൈഡഗറിനെ ഞാൻ പഠിപ്പിച്ച കുറച്ച് ചെറുപ്പക്കാരാടോണ് ഞാനിപ്പോൾ സന്ന്യാസത്തെക്കുറിച്ച് സംസാരിക്കേണ്ടത്. ഞാൻ പറയാൻ ശ്രമിച്ചത് ഇതാണ്: സന്ന്യാസം നരച്ച ആകാശമുള്ള, ഏകാതനതയുടെയും വിരക്തതയുടെയും ലോകമല്ല. സന്ന്യാസം ഒരു erotic affair ആണ്. നിങ്ങളുടെ വികാരവും സഹജാവബോധവു ബലി കഴിക്കാൻ സന്ന്യാസം ആവശ്യപ്പെടുന്നില്ല. പകരം അതിനെ കൂടുതൽ ആഴമുള്ളതാക്കുക, കൂടുതൽ സാന്ദ്രതയുള്ളതാക്കുക എന്നാണ് സന്യാസം പറയുന്നത്. സെന്റെ അഗസ്റ്റിൻ പറയുന്നു, ” yearning makes my heart deep.” തീവ്രഭിലാഷത്താൽ ആഴമുള്ള ഹൃദയങ്ങൾ ഉപരിപ്ലവതയിൽ അഭിരമിക്കുന്നില്ല. ദൈവം അഗാപ്പെ മാത്രമല്ല, ഇറോട്ടിക് കൂടിയാണ്. അനുഭൂതികളുടെ ചിറകുകൾ മുളച്ചപ്പോൾ ആവിലയിലെ അമ്മ തെരേസ വിളിച്ചു പറയുന്നു, “O God, you kissed me with the kiss of your mouth!” വീണ്ടും തെരേസ പറയുന്നു,” ദൈവമേ, നീയെന്നെ ചലനം കൊള്ളിക്കുന്നു” ഈ ചലനത്തിലായിരിക്കുക. പ്രണയത്തിലായിരിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം ആലില പോലെ വിറക്കുന്നതുപോലെ നിങ്ങളുടെ ഹൃദയവും ദൈവത്തിന്റെ ചലനത്തിൽപ്പെട്ട് വിറ കൊള്ളട്ടെ !

എന്താണ് സന്ന്യാസ ജീവിതത്തിന്റെ പ്രസക്തി? നമ്മൾ ക്രിസ്തുവിന്റെ ദൈവരാജ്യം എന്ന സ്വപ്നം ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യരാണ്. ലോകത്തിലെ ഏറ്റവും കുഴപ്പം പിടിച്ചതും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ് ഒരു സ്വപ്ന രാജ്യം ജീവിക്കാൻ ശ്രമിക്കുക എന്നത്. നമ്മുടെ നിരന്തരമായ പരാജയം ഒരു തെളിവാണ്. പക്ഷെ, ക്രിസ്തു നമ്മുടെ പരാജയത്തെ ഗൗനിക്കുന്നില്ല. നമ്മുടെ ശ്രമത്തിൽത്തന്നെ അവൻ സന്തുഷ്ടനാണ്. ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചാണ് ഞാൻ പ്രശ്നത്തിൽ ചെന്നുചാടിയത്. ബുദ്ധനെക്കുറിച്ച് സംസാരിക്കേണ്ടി വന്നു. ബുദ്ധനും ക്രിസ്തുവും രണ്ടു മാർഗ്ഗകൾ അനുവർത്തിക്കുന്നുണ്ടെങ്കിലും അവർ സംസാരിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്. ക്രിസ്തു പറയുന്നു, നിങ്ങൾ ദൈവരാജ്യത്തെ അന്വേഷിക്കുക, ബാക്കിയെല്ലാ നിങ്ങൾക്ക് നൽകപ്പെടും. ബുദ്ധൻ പറയുന്നു, നിങ്ങൾ ദൈവരാജ്യം അന്വേഷിക്കുക, ബാക്കിയൊന്നും നിങ്ങൾക്ക് ആവശ്യമുണ്ടാകില്ല . വാസ്തവത്തിൽ ക്രിസ്തുവിനും ബുദ്ധനും അറിയാം ദൈവരാജ്യം ലഭിച്ചവന് മറ്റൊന്നും ആവശ്യമുണ്ടാകില്ല . ഇത് കിട്ടണമെങ്കിൽ മറ്റെല്ലാം വിറ്റുകളയണമെന്ന് ക്രിസ്തു പറയുന്നുമുണ്ട്. എങ്കിലും ദൈവരാജ്യത്തക്കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും ശക്തമായ ഭാഷ ഉപയോഗിക്കുന്നത് ബുദ്ധൻ തന്നെയാണ്. ബുദ്ധനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും വലിയ ബുദ്ധമത ചിന്തകനായ നാഗാർജുനനെക്കുറിച്ചും സംസാരിക്കേണ്ടിവന്നു. നാഗാർജുന പറയുന്നു, “as long as you are capable to distinguish between Moksha and Samsara, you are in samsara.” മോക്ഷത്തെയും ലോകത്തെയും നിങ്ങൾ വേർതിരിക്കുന്നിടത്തോളം കാലം നിങ്ങൾ ലോകത്തിലാണ്. ഞാൻ കണ്ടുമുട്ടാനിടയായ ശുദ്ധവും മഹത്തരവുമായ ആശയമാണിത്. എന്തുകൊണ്ട് പോളിന് ഇത് പറയാൻ പറ്റിയില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു. യഥാർത്ഥ സന്ന്യാസം, ലോകത്തെ മോക്ഷത്തിൽ നിന്നും വേർതിരിക്കുന്നില്ല, അവനു ലോകം തന്നെ മോക്ഷമായ മാറുന്നു. അവനിൽ നിന്നും എല്ലാ വേർതിരിച്ചുകളും മാഞ്ഞു പോയിരിക്കുന്നു. ദൈവരാജ്യത്തെ അന്വേഷിക്കുന്നവർ അതു കണ്ടെത്തേണ്ടത് ഈ ലോകത്തു തന്നെയാണ്. ഈ ലോകം തന്നെയാണ് ദൈവരാജ്യമായി മാറ്റപ്പെടുന്നത്. ചില മനുഷ്യർക്ക് വഴി തെറ്റുന്നത് പ്രകാശത്തിൽ നടക്കുന്നതു കൊണ്ടാണ്, ഇരുളിനുമാത്രം നൽകാനാവുന്ന ജ്ഞാനം അവർക്ക് എങ്ങിനെയോ നഷ്ടമായി.

സന്ന്യാസ പ്രതവാഗ്ദാനം ചെയ്യുന്ന കുറച്ച് ചെറുപ്പക്കാരോട് ഇത്തരത്തിലാണോ പ്രസംഗിക്കേണ്ടത്. ക്രിസ്തുവിനേക്കാൾ ശക്തവും പോംവഴികൾ ഇല്ലാത്തതുമായ ഒരു ഭാഷ ദൈവരാജ്യത്തെക്കുറിച്ച് ബുദ്ധൻ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു കത്തോലിക്കാ ദേവാലയത്തിൽ നിന്നു പ്രസംഗിക്കാമോ? പാടില്ല എന്ന് ഉച്ചത്തിലും നിശബ്ദതയിലും പറയുന്നവർ എന്റെ മുന്നിലുണ്ട്. മറ്റു മതങ്ങളുടെ ദർശനവും സൗന്ദര്യവും ഉൾക്കൊള്ളാതെ പോകുമ്പോൾ ശുഷ്ക്കമായ പോകുന്നത് എന്റെ മതം തന്നെയാണ് എന്നു വിശ്വസിക്കുന്നതുകൊണ്ട് എനിക്ക് ഇങ്ങനെ പ്രസംഗിക്കാനേ സാധിക്കുകയുള്ളു. അബ്സലൂട്ടിസം എന്റെ തട്ടകവ്വുമല്ല.

പ്രശ്നത്തിൽ ചെന്നു ചാടുക എന്റെ ഒരു സ്വഭാവമാണ്. മറ്റുള്ളവരെ പെട്ടെന്ന് ശത്രുക്കൾ ആക്കാനുള്ള കല ഞാനെങ്ങനെയോ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്രാവശ്യത്തെ രംഗം ഒരു ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ആണ്. വളരെ പ്രിയപ്പെട്ട ഒരു പുരോഹിതൻ വിളിച്ചതുകൊണ്ട്, ‘ശരീരം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചർച്ചയെ മോഡറേറ്റ് ചെയ്യാനാണ് ഞാൻ ചെല്ലുന്നത്. ശരീരത്തെക്കുറിച്ച് വളരെ ആഴമുള്ള ചിന്തകളുള്ള ഒരു പേപ്പർ ഒരു വിദ്യാർഥി അവതരിപ്പിച്ചു. അതിനുശേഷം സജീവമായ ഒരു ചർച്ചയും ഉണ്ടായിരുന്നു. ചർച്ചയ്ക്ക് സമാപനമായി ചില പരാമർശങ്ങൾ എനിക്ക് നൽകേണ്ടിവന്നു. ശരീരം ശരീരം മാത്രമാണോ അതോ അത് ആത്മാവിന്റെ ഒരു ചട്ടക്കൂട് മാത്രമാണോ? ഒരു ശരീരം ആയിരിക്കുക എന്ന പ്രതിസന്ധി മനുഷ്യൻ എങ്ങനെയാണ് തരണം ചെയ്യുക? എന്നിങ്ങനെ തത്വചിന്തയെ ഭേദിച്ച് നിൽക്കുന്ന പ്രശ്നങ്ങൾ ധാരാളമുണ്ട്. എങ്കിലും ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ നമുക്ക് ശരീരത്തെക്കുറിച്ച് യാതൊരു അതിഭൗതിക മായാദർശനങ്ങളും ഇല്ല. ഒരു ശരീരം ആയിരിക്കുക എന്നതിനെക്കുറിച്ച് ഏറ്റവും വലിയ തിരിച്ചറിവുകൾ ഉണ്ടാകുന്നത് ടോയ്‌ലറ്റിൽ വച്ചാണ്. ഏറ്റവും പ്രധാനമായി ശരീരം സങ്കീർണ്ണമായ ഒരു ഉത്പാദന, പ്രത്യുൽപാദന, വിസർജന വ്യവസ്ഥയാണ്. ക്രിസ്തുവും ഇതുതന്നെയായിരുന്നു. ദൈവം മനുഷ്യൻ ആയപ്പോൾ അവൻ ചെന്നു പതിച്ചത് ശരീരത്തിന്റെ പ്രതിസന്ധികളിലും അപകടകരമായ അവസ്ഥകളിലുമാണ്. തിന്നുന്ന, കുടിക്കുന്ന, വിയർക്കുന്ന, തുമ്മൂന്ന, ചുമക്കുന്ന, വേദനിക്കുന്ന, ക്ഷീണിക്കുന്ന, വിസർജിക്കുന്ന ഒരു ശരീരമായി ദൈവം മാറി. ഈ പ്രതിസന്ധികളിൽ വീണുഴലിയപ്പോഴാണ് പ്ലോട്ടൈനസ് പറഞ്ഞത്, “I am ashamed to have a body.” എത്രയൊക്കെ ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ ശ്രമിച്ചിട്ടും ശരീരം സമ്മതിക്കുന്നില്ല. ശരീരം സമം ഭാരം.

ലൈംഗികതയാണ് ദൈവം മനുഷ്യനിൽ സൃഷ്ടിച്ച ഏറ്റവും വലിയ സംഘർഷം എങ്കിൽ ക്രിസ്തു തീർച്ചയായും ഈ സംഘർഷത്തിലൂടെ കടന്നു പോയിരിക്കണം. ഈ സംഘർഷം അനുഭവിക്കാത്ത ഒരു വിശുദ്ധിക്കും അർത്ഥമില്ല. ക്രിസ്തുവിന്റെ ലൈംഗികതയുടെ സംഘർഷങ്ങളെ ഏറ്റവും കൂടുതൽ നമ്മൾ എവിടെയാണ് കണ്ടുമുട്ടുന്നത്.? എനിക്ക് തോന്നുന്നു അവന്റെ ലൈംഗികത കൊണ്ട് അവൻ എന്തു ചെയ്തു എന്ന് നമ്മൾ തിരിച്ചറിയുന്നത് അന്ത്യ അത്താഴത്തിലാണ്. ഒരാൾ തന്റെ ശരീരം മറ്റൊരാളുമായി പങ്കുവയ്ക്കുന്നതാണ് ലൈംഗീകതയെങ്കിൽ വിശുദ്ധ കുർബാന ക്രിസ്തുവിന്റെ ലൈംഗികതയാണ്. കാലങ്ങളെയും ദേശങ്ങളെയും ഭേദിച്ച് നിൽക്കുന്ന സ്നേഹമായി അവൻ അവന്റെ തൃഷ്ണകളെ പരിവർത്തനം ചെയ്തു. സ്പിനോസ പറയുന്നതാണ് സത്യം, “We don’t know what our body is capable of.” ക്രിസ്തുവിന്റെ ശരീരം capable ആണ്, നിരന്തരം മുറിക്കപ്പെടുവാനും പങ്കുവെക്കപ്പെടുവാനും. ഇതവന്റെ ലൈംഗികത അല്ലെങ്കിൽ മറ്റെന്താണ്?

എന്റെ പ്രൊവേക്കേഷൻസ് കഴിഞ്ഞപ്പോൾ, ഇന്റർനാഷണൽ ഫോർമേഷൻ കൗൺസിൽ അംഗമായിട്ടുള്ള ഒരു ഫ്രയർ എന്നെ കറക്ട് ചെയ്തു, എന്റെ സംസാരം അതിരുകടന്നു എന്നു പറഞ്ഞു. കുർബാനയെ ലൈംഗികതയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ചിന്തകൾ ദൈവശാസ്ത്ര വിദ്യാർഥികളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞു. ലൈംഗികത എന്ന വാക്കിന് നമ്മൾ വല്ലാതെ ഭയക്കുന്നുണ്ട്. എന്റെ ഭയത്തെ അതിജീവിക്കാൻ ഉത്തമഗീതം ഞാൻ ഒന്നുകൂടെ വായിക്കട്ടെ! ദൈവ-മനുഷ്യ ബന്ധത്തിന്റെ ആത്മീയതയായി ഈ പുസ്തകത്തെ വായിക്കാൻ എന്റെ ശരീരവും ആത്മാവും സമ്മതിക്കുന്നില്ല. തികച്ചും രതിസമ്പന്നമായ ഒരു പ്രണയ കാവ്യമാണിത്. സോളമനേക്കാൾ ഒമർഖയ്യാമിന്റെ തൂലികക്ക് ചേരുന്ന വരികൾ. ഇതെഴുതിയ പെൺകുട്ടിയെ എനിക്ക് കാണാനാകുന്നുണ്ട്. അഴിച്ചിട്ട അവളുടെ മുടിയിഴകളുടെ ഗന്ധം ഞാൻ അനുഭവിക്കുന്നു. കറുത്തിരുണ്ട അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ നക്ഷത്രങ്ങൾ ഒഴുകി നടക്കുന്നു. പ്രാചീനമായ അനുഭൂതികൾ നിറഞ്ഞ അവളുടെ ശരീരത്തിന്റെ മുമ്പിൽ ദേവന്മാരും മനുഷ്യരും മുട്ടുമടക്കുന്നു. ഞാൻ ഒരേ സമയം പുരുഷനും സ്ത്രീയും ആയിത്തീരുന്നു. പ്രണയ വേലിയേറ്റത്തിന്റെ ആവേഗങ്ങളിൽ കുതിച്ചെത്തുന്ന ശരീരത്തിന്റെ തൃഷ്ണകളിൽ ആത്മാവ് ആമഗ്നമാകുന്നു.