ഒരു വസ്തുവിന്റെ അല്ലങ്കിൽ സംഭവത്തിന്റെ പിന്നിലുള്ള കാരണമെന്താണെന്നുള്ളതാണ് ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ചോദ്യം. ഒരു വസ്തുവിന്റെ കാരണം അതു നിരീക്ഷിക്കുന്ന ആളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്ന രീതിയിലേക്ക് കാര്യകാരണ ബദ്ധത്തെക്കുറിച്ചുള്ള ചിന്തകൾ വികസിച്ചിട്ടുണ്ട്. ഒരിക്കൽ ഇത് തത്വചിന്തയുടെ ചോദ്യമായിരിന്നു. ഇന്ന് ഈ ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ വിഷയമാണെങ്കിലും തത്വചിന്ത വ്യത്യസ്തമായ രീതിയിൽ ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. കാരണത്തെക്കുറിച്ചുള്ള തത്വചിന്തയുടെ വിചാരത്തിന് വലിയൊരു ചരിത്രമുണ്ട്. ആ ചരിത്രത്തെ അവതരിപ്പിക്കുക ഒട്ടും എളുപ്പമല്ലങ്കിലും ഒരു ചെറിയ വിശദാംശം നോക്കാം.
പ്രകൃതി നീയമങ്ങളുടെ പിന്നിൽ, എല്ലാം സംഭവിക്കുന്നതിന്റെ പിന്നിൽ ഒരേ ഒരു കാരണമേയുള്ളു, അതു ദൈവമാണെന്നാണ് പൊതുവേ നൽകപ്പെട്ടുകൊണ്ടിരിന്ന ഏറ്റവും ലളിതമായ ഉത്തരം. പ്രത്യക്ഷത്തിൽ യാതൊരു തെളിവും ആവശ്യമില്ലാത്ത ഈ ഉത്തരത്തെ തത്വചിന്തയിൽ ഡോഗ് മാറ്റിക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഡേവിഡ് ഹ്യും എന്ന ബ്രിട്ടീഷ് എംപരിസിസ്റ്റ് (അനുഭവം മാത്രമാണ് അറിവിന്റെ ഏക ആധാരം എന്ന വാദം) ചിന്തകൻ ഈ ഡോഗ് മാറ്റിക് രീതിക്ക് വിരുദ്ധമായ ഒരു ചിന്താരീതി അവതരിപ്പിച്ചു. വസ്തുക്കൾ തമ്മിൽ കാര്യ കാരണം എന്ന നിലയിൽ ഒരു ബന്ധം നമ്മുക്ക് നിരീക്ഷിക്കാൻ സാധിക്കാത്തതു കൊണ്ട് അങ്ങനെയൊരു ബന്ധമില്ലന്നതാണ് ഹ്യുമിന്റ വാദം. ദൈവം ഉണ്ടെന്നതിന് വ്യക്തമായ നിരീക്ഷണത്തിൽ പെടുന്ന തെളിവുകളില്ലാത്തിടത്തോളം ദൈവം ഉണ്ടെന്നും പറയാനാകില്ല. A യും B യുമായി ബന്ധമുണ്ടെന്നത് B യ്ക്ക് മുമ്പ് A വന്നതുകൊണ്ടുള്ള നമ്മുടെ തോന്നലാണ്. ചില കാര്യവും പ്രാഭവും തമ്മിൽ ഇന്നൊരു ബന്ധം ഉണ്ടെന്നു കരുതി നാളെ അവ തമ്മിൽ ബന്ധം ഉണ്ടാകണമെന്നില്ല. തത്വചിന്തയിൽ ഈ ചിന്താരീതിയെ സ്കെപ്റ്റിസിസം ( സന്ദേഹ വാദം ) എന്നാണ്. ഹ്യുമിന്റെ വാദം ശരിയാണങ്കിൽ അറിവുതന്നെ അസാധ്യമാണ്. ഒരു വിധത്തിൽ ഹ്യുമിന്റെ എംപരിസിസ്റ്റ ചിന്താരീതി തത്വചിന്തയുടെ അവസാനം കുറിച്ചു എന്നു തന്നെ പറയാം.
ഇമ്മാനുവൽ കാൻറ്റ് എന്ന ജർമ്മൻ ചിന്തകനെ ഹ്യുമിന്റെ സ്കെപ്റ്റിറ്റിസിസം കുഴപ്പിച്ചു. ഏകദേശം പന്ത്രണ്ടു വർഷത്തോളം ഹ്യുമിന്റെ ചിന്തയുടെ കുരുക്കഴിക്കാനായി ചിലവഴിച്ചതിനു ശേഷം കാൻറ്റ് അവതരിപ്പിച്ച ചിന്താരീതിയാണ് വിമർശനാത്മക വാദം (Critical thinking) അപ്പോൾ, ഡോഗ് മാറ്റിക് ചിന്തക്ക് ബദലായി ഹ്യും സന്ദേഹ വാദത്തെ അവതരിപ്പിച്ചപ്പോൾ അതിനു ബദലായി കാൻറ്റ് വിമർശനാത്മക വാദത്തെ അവതരിപ്പിച്ചു. ഹ്യുമിനെ ലോകത്ത് കണ്ടെത്താൻ സാധിക്കാതിരിന്ന കാര്യകാരണ ബന്ധത്തെ കാൻറ്റ് മനുഷ്യ മനസ്സിൽ കണ്ടെത്തി. കാൻറ്റിനെ സംബന്ധിച്ച് ഹ്യുമിന്റെ ചിന്ത തെറ്റും ശരിയുമായി. ലോകത്തിൽ കാര്യകാരണബന്ധമില്ലെന്നു പറഞ്ഞതു ശരി, പക്ഷെ അതു മനസ്സിന്റെ സൃഷ്ടിയാണെന്നു മനസ്സിലാക്കാതെ പോയത് തെറ്റ്. നമ്മുടെ ഇന്ദ്രിയങ്ങൾ ലോകത്തുണ്ടെന്നു കരുതുന്ന എല്ലാം മനസ്സിന്റെതാണ്. കാലം, കാലാന്തരം ക്രമം, നിയമം ഇതെല്ലാമുള്ളത് മനസ്സിലാണ്, മനസ്സിതിനെ പ്രപഞ്ചത്തിനു നൽകുകയോ ആരോപിക്കുകയോ ആണു ചെയ്യുന്നത്. ഇതാണ് കാൻറ്റിന്റെ പ്രശസ്തമായ ട്രാൻസെൻഡറ്റൽ ഐഡിയലിസം, അതീന്ദ്രിയ ആദർശവാദം. ഇതിനെ സിന്തറ്റിക് എന്നും വിശേഷിപ്പിക്കാറുണ്ട്, എന്തിനെയെങ്കിലും മനസ്സിലാക്കാൻ മനസ്സിന്റെയും ലോകത്തിന്റെയും സംയോജനം ആവശ്യമാണെന്ന് വാദിക്കുന്നതുകൊണ്ട്.
കാൻറ്റിന്റെ ചിന്താരീതി പിന്നീട് ഏറെക്കാലം തത്വചിന്തയെ ഭരിച്ചു. കാൻറ്റിന്റെ ചിന്താരീതിയുടെ പോരായ്മ പലരും ചൂണ്ടിക്കാണിക്കാൻ തുടങ്ങി. കാൻറ്റിന്റെ ചിന്തയുടെ പ്രധാനപ്പെട്ട പ്രശ്നമാണ്, കോറിലേഷണലിസം അഥവാ പരസ്പരാശ്രയം എന്നത് . രൂപത്തിനെക്കൂടാതെ ദ്രവ്യത്തിനോ, ദ്രവ്യത്തെക്കൂടാതെ രൂപത്തിനോ നിലനിൽപ്പില്ലെന്നു അരിസ്റ്റോട്ടിൽ വാദിച്ചതു പോലെ മനസ്സിനക്കുടാതെ ലോകത്തിനോ, ലോകത്തെക്കൂടാതെ മനസ്സിനോ നിലനിൽപ്പില്ലെന്ന് കാൻറ്റിന്റെ ചിന്ത വാദിക്കുമ്പോൾ അതു ചെന്നുചാടുന്ന പിശകാണ് പരസ്പരാശ്രയ നിലനിൽപ്പ് എന്നുള്ളത്. മനസ്സിന്റെ നിയമങ്ങൾ പ്രയോഗിക്കാൻ സാധിക്കാത്ത ഒരു ലോകത്തെ നമ്മുക്കൊരിക്കലും മനസിലാക്കാൻ അപ്പോൾ സാധിക്കത്തില്ല. കാലവും കാലാന്തരവും മനസ്സിന്റെ സൃഷ്ടിയായതുകൊണ്ട് മനുഷ്യനു മുമ്പുള്ള ഒരു കാലത്തെക്കുറിച്ചുള്ള അറിവും അസാധ്യമായിത്തീരുന്നു.
കാൻറ്റിനു ശേഷം പല ചിന്തകന്മാരും തത്വചിന്തയെ മറ്റു പല മേഘലകളിലേക്കും വികസിപ്പിച്ചെടുത്തുവെങ്കിലും ഏറ്റവും ആധുനികമായ ചിന്താ വ്യക്തത നൽകാൻ ശ്രമിച്ചതാണ് speculative realism, അനുമാന യാഥാർത്ഥ്യം. ഇതിന്റ പ്രധാനപ്പെട്ട വാദം, മനുഷ്യ പരിചയത്തിനും വിചാരത്തിനും അപ്പുറം ഒരു ലോകം ഉണ്ടെന്നുള്ളതാണ്. ഇതാണ് അനുമാന യാഥാർത്ഥ്യതയില യാഥാർത്ഥ്യം (realism) പക്ഷെ നമ്മുക്ക് ആ ലോകത്തെക്കുറിച്ച് അറിവില്ലാത്തതു കൊണ്ട് അതെന്താണെന്ന് ഊഹിക്കാനേ, അനുമാനിക്കാനേ സാധിക്കുകയുള്ളു അതു കൊണ്ട് അനുമാനം (speculation). ഈ അനുമാന യാഥാർത്ഥ്യ ചിന്തയുടെ ഒരു നന്മ എന്നുള്ളത് വസ്തുക്കളെ മനുഷ്യമനസ്സിന്റെ പ്രതിപാദനങ്ങളിൽ നിന്നും മോചിപ്പിച്ച് വസ്തുനിഷ്ഠത നൽകുന്നു എന്നുള്ളതാണ്.
എന്താണ് ഒരു വസ്തുവിനെ വസ്തുവാക്കുന്നത് എന്നൊരു ചോദ്യം നിലനിൽക്കുന്നുണ്ട്. അനുമാന യാഥാർത്ഥ്യ ചിന്തകനായ ഗ്രഹാം ഹാർമന്റെ അഭിപ്രായത്തിൽ ഒരു വസ്തുവിനെ വസ്തുവാക്കുന്നത് എന്തൊക്കെയോ അതുമായി ബന്ധം സ്ഥാപിക്കാൻ സഹായിച്ചുകൊണ്ട് നിൽക്കുന്നുവോ അതൊക്കെയാണ്. താജ് മഹൽ ഉദാഹരണമായെടുത്താൽ, എന്താണ് ഒരു താജ് മഹൽ എന്നു ചോദിച്ചാൽ താജ്മഹൽ ലോകാത്ഭുതങ്ങളിൽ ഒന്നാണെന്നു പറയാം, താജ് മഹൽ മുഗൾ നിർമ്മാണ മാതൃകയുടെ ഉദാഹരണമാണെന്നു പറയാം. യമുനാ നദിയുടെ തീരത്തുള്ള മനോഹരമായ ഒരു ശവകുടീരമാണെന്നു പറയാം. ഇതൊക്കെയാണ് താജ്മഹലുമായി ബന്ധം സ്ഥാപിക്കാൻ നമ്മെ സഹായിക്കുന്നത്. പക്ഷെ, താജ്മഹലിന്റെ എല്ലാ ഗുണങ്ങളെയും നമ്മുക്ക് ഉൾക്കൊള്ളാനാകില്ല. നമ്മുടെ ഉൾക്കൊള്ളലിനെ അതിജീവിച്ചു കൊണ്ട് നിൽക്കുന്ന ഒത്തിരി സ്വഭാവങ്ങൾ താജ്മഹലിനുണ്ട്. മനുഷ്യന്റെ പരികൽപ്പനകൾക്കും അനുഭവങ്ങൾക്കും അപരിമേയമായ കാര്യങ്ങൾ ഓരോ വസ്തുവിനുമുണ്ട്. ഈ സത്യം നമ്മുടെ ചിന്തയെത്തന്നെ പുനർനിർണ്ണയിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
അനുമാന യാഥാർത്ഥ്യ ചിന്തകന്മാരിൽ പ്രധാനിയാണ് ക്വിൻറ്റൻ മിലിസോവ്. പ്രശസ്ത ഫ്രഞ്ച് ചിന്തകനായ ബദിയ യുവിന്റെ ശിഷ്യനായ മിലിസോവ്, ബദിയയുവിനെപ്പോലെ ഗണിത ശാസ്ത്രജ്ഞനായ കാൻറ്റോറിന്റെ സെറ്റ് തീയറിയിൽ അതിഷ്ഠിതമായി ചിന്തിക്കുന്ന ഒരാളാണ്. മിലിസോവിന്റെ ഒരു പ്രധാനപ്പെട്ട വിഷയമാണ് contingency: എന്തും സംഭവിക്കാവുന്ന, മുൻകൂട്ടി അത് നിശ്ചയിക്കാനാവാത്ത ഒരു ആകസ്മിക അവസ്ഥയാണ് contingency. ഈ ഒരു പ്രധാനപ്പെട്ട ആശയത്തിലൂടെയാണ് മിലിസോവ് തന്റെ ആശയ പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കാനിരിക്കുന്നതുമായ എല്ലാം അടങ്ങിയിരിക്കുന്ന ഇതാണ് പ്രപഞ്ചത്തിന്റെ പൊതു സ്വഭാവം. ഒന്നും അത്യാവശ്യമായി ഉൾക്കൊള്ളാത്ത contingency അസ്തിത്വത്തിന്റെ ഏറ്റവും വലിയ നില തെറ്റിക്കലായിട്ട് പ്രവൃത്തിക്കുന്നു. സർവ്വ ശക്തി എന്നെന്നുണ്ടെങ്കിൽ അത് അവകാശപ്പെടാൻ യോഗ്യതയുള്ളത് contingency ക്ക് മാത്രമാണ്. അത്യാവശ്യമായിട്ടുള്ളത് ഇത് മാത്രമാണ്, ഇതിനൊന്നും അത്യാവശ്യമായിട്ടില്ല.
ഇന്ന് നിലനിൽക്കുന്ന വസ്തുക്കളിൽ നിന്നും contingency മൂലം മനസ്സിലാക്കാവുന്ന കാര്യം, ഇന്ന് നിലനിൽക്കുന്നതും ഭൗതീകവുമായ വസ്തുക്കളുടെ വിരുദ്ധവും വ്യത്യസ്തയുമായ ഒരു ലോകം ഉണ്ടാകാൻ നാളെ സാധ്യതയുണ്ട് എന്നതാണ്. മിലിസോവ് പറയുന്നു, “everything and every world is without reason, and is thereby capable of actually becoming otherwise without reason.”
ഇത് മനസ്സിലാക്കാൻ മിലിസോവ് ദൈവത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നു നോക്കാം. മിലിസോവ് നിരീശ്വരവാദിയാണ് കാരണം ദൈവം ഇല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് നമ്മുടെ മുമ്പിലുണ്ട്, മാരക തിന്മകളായ യുദ്ധം, കെടുതി, പട്ടിണി, വരൾച്ച, രോഗങ്ങൾ. ദൈവം ഉണ്ടായിരിന്നെങ്കിൽ ഇത്രക്ക് പോരായ്മകൾ നിറഞ്ഞ പ്രപഞ്ചം ഉണ്ടാകത്തിലായിരിന്നു.
അദ്ദേഹത്തിന്റ അവിശ്വാസത്തിന് കാരണമായതിനെ മിലിസോവ് വിളിക്കുന്നത് , divine inexistence എന്നാണ്, ദൈവത്തിന്റെ അനസ്തിത്വം. അപ്പോൾ ദൈവമില്ല, പക്ഷെ ഭൂമി നിറയെ തിന്മകളും അനീതികളുമുണ്ട്. ജീവിത കാലമെല്ലാം അനീതിക്ക് വിധേയനായ ഒരു മനുഷ്യന്റെ അവസ്ഥ എന്താണ്? അവന് അല്ലങ്കിൽ അവൾക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക? മിലിസോവ് നേരിടുന്ന spectral dilemma ഇതാണ്. ഭൂതാത്മക പ്രതിസന്ധി എന്നൊക്കെ പറയാവുന്ന ഈ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ദൈവികതയുടെ അനസ്തിത്വം എന്ന ആശയം കൂടുതൽ ശക്തമായി വരുന്നത്. ദൈവീകതയുടെ അനസ്തിത്വം എന്ന വാചകം പ്രതൃക്ഷത്തിൽ പറയുന്നത് ദൈവം ഇല്ല എന്ന നിരീശ്വര വാദമാണെങ്കിൽ, ഈ വാചകം പറയാതെ പറയുന്ന മറ്റൊരു കാര്യം അസ്തിത്വമില്ലാതിരിക്കുക എന്നത് ദൈവീകതയുടെ സ്വഭാവമാണ് എന്നായിരിക്കാം. ദൈവം ഇന്നില്ലെന്നുള്ളത് സത്യമാണ് പക്ഷെ ഇത് നാളെ ദൈവം ഉണ്ടാകാം എന്നതിനെ നിരാകരിക്കുന്നില്ല. Contingency ഒരു സാധ്യതയും തള്ളിക്കളയാത്തതു കൊണ്ട്, ഒരു ഭാവി ദൈവത്തിന്റെ സാധ്യതയും അതിലുണ്ട്.
ഈ ഭാവി ദൈവം നീതി നിഷേധിക്കെട്ടവരുടെ നീതി പുനഃസ്ഥാപിക്കും എന്ന് മിലിസോവ് പറയുന്നു. പക്ഷെ, അനീതി എന്നത് ഈ ലോകത്തിന്റെ സ്വഭാവമായതു കൊണ്ട് നീതിനിർവ്വഹിക്കപ്പെടുന്ന ഒരു പുതിയ ലോകം ഭാവി ദൈവത്തിന്റെ വരവോടു കൂടി ഉണ്ടാകുമെന്ന് മിലിസോവ് കരുതുന്നു. അങ്ങനെ നമ്മൾ ദൈവത്തിന്റെ പൂർവ്വികരായിത്തീരുന്നു, “we are the ancestors of God.”
നമ്മുടെ ലോകത്തിനു ബദലയായി ഒരു വെർച്വൽ ലോകം സാധ്യതയായി നിലകൊള്ളുന്നുണ്ട്. യാഥാർത്ഥ്യേ ലോകത്തുള്ളത് ദൈവത്തിന്റെ അസാധ്യതയും അതിനനുസരിച്ചുള്ള നിരീശ്വരവാദവുമാണെങ്കിൽ, വെർച്വൽ ലോകത്തുള്ളത് വരാനിരിക്കുന്ന ദൈവവും വിശ്വാസവുമാണ്. ഇന്ന് നിലനിൽക്കുന്ന മതങ്ങളിലും മത വിശ്വാസങ്ങളിലും മിലിസോവ് വിശ്വസിക്കുന്നില്ല, പകരം ഇത് രണ്ടിനും ഇടയിലുള്ള , ഇതു രണ്ടിനെയും അതിജീവിക്കാൻ കഴിവുള്ള spectral dilemma യിലാണ് അദ്ദേഹം വിശ്വസിക്കുന്നത്, “spectral dilemma is the aporetic alternative of atheism and religion when confronted with the essential spectre.” നീതിരാഹിത്യത്തിന്റെ പ്രേതരൂപ ധർമ്മസങ്കടങ്ങളിൽ അലഞ്ഞ് വിലപിക്കുന്ന മനുഷ്യന് മതത്തയും നിരിശ്വരവാദത്തയും പ്രതിരോധിച്ച് നിൽക്കുന്ന അതിൽത്തന്നെ വൈരുദ്ധ്യമുള്ള ബദലായി നിൽക്കുന്ന spectral dilemma പ്രധാന ചിന്തയും വിശ്വാസവുമായി മിലിസോവ് കരുതുന്നു.
മിലിസോവിന്റെ ചിന്തയെ മനസ്സിലാക്കുക അത്ര എളുപ്പമല്ല. ഫ്രഞ്ച് കവിയായ മല്ലാർമയുടെ coup de des എന്ന ഏറ്റവും ദുർഗ്രഹമായ കവിതയിലുടെയും മിലിസോവ് അന്വേഷിക്കുന്നത് ഈ വരാനിരിക്കുന്ന സാധ്യതകളാണ്. ദൈവവുമായി ബദ്ധപ്പെട്ട സാധ്യതകളിൽ എന്നെ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത് സിമോൺ വെയിലും ബ്രൂണോ ലാതോറുമാണ്. അവരെക്കുറിച്ചും എഴുതാമെന്ന് പ്രത്യാശിക്കുന്നു.